ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്താന്‍ സമ്മതിച്ചതായി ഡൊണാള്‍ഡ് ട്രംപ്: ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

Jaihind News Bureau
Saturday, May 10, 2025

വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്താന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ‘അമേരിക്കയുടെ മധ്യസ്ഥതയില്‍ രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും സമ്പൂര്‍ണ്ണവും ഉടന്‍ പ്രാബല്യത്തില്‍ വരുന്നതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച നയതന്ത്രജ്ഞതയും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.!’ ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ട്രംപിന്റെ ഈ ട്വീറ്റ് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഈ വിഷയത്തില്‍ ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന മിന്നലാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. അതിര്‍ത്തിയില്‍ പലയിടത്തും വെടിവയ്പ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകുന്നത് മേഖലയിലെ സമാധാനത്തിന് നിര്‍ണായകമാണ്.

വിഷയത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. ട്രംപിന്റെ ട്വീറ്റ് ഒരു വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമാണോ അതോ യഥാര്‍ത്ഥത്തില്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വരും മണിക്കൂറുകളില്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.