പൊലീസിനെ വെട്ടിക്കാന്‍ എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

Jaihind News Bureau
Saturday, March 8, 2025

എംഡിഎംഎ പൊതി വിഴുങ്ങി പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മയക്കുമരുന്നു കേസുകളിലെ പ്രതി ആശുപത്രിയില്‍ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരിയില്‍ വച്ചാണ് ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസ് ഇയാളെ പിന്നാലെ ഓടിച്ചു പിടിച്ചു. ചോദ്യം ചെയ്യലിലാണ് പൊതി വിഴുങ്ങിയെന്ന് പറയുന്നത്. എംഡിഎംഎയാണ് പൊതിയോടെ വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു.

പൊലീസ് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളില്‍ മുമ്പ് ലഹരി കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, സംസ്ഥാനമാകെ മയക്കു മരുന്നു വ്യാപിച്ചതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നു. മലപ്പുറത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. 200 ഗ്രാം ഹാഷിഷ് ഓയിലുമായിട്ടാണ് യുവാവിനെ സ്വകാര്യ ബസ്സില്‍ നിന്ന് അറസ്റ്റ് ചെയ്തു. നല്ലളം സ്വദേശി നവീന്‍ ബാബുവിനെയാണ് അറസ്‌റ് ചെയ്തത്. മലപ്പുറം മൂരിപ്പാടത്ത് വച്ച് വാഹന പരിശോധനക്കിടെയായിരുന്നു ഹാഷിഷ് ഓയിലുമായി നവീന്‍ പോലീസ് പിടിയിലായത് .

വയനാട് കല്പറ്റയിലും വന്‍ മയക്കുമരുന്ന് വേട്ട .കല്‍പ്പറ്റ ടൗണ്‍ ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീനും സംഘവും കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ റെയിഡില്‍ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വദേശി ആഞ്ഞിലി വീട്ടില്‍ സോബിന്‍ കുര്യാക്കോസ് (24), മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാല്‍ സ്വദേശി പുത്തൂക്കണ്ടി വീട്ടില്‍ മുഹമ്മദ് അസനുല്‍ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി ചോലക്കല്‍ വീട്ടില്‍ അബ്ദുല്‍ മുഹമ്മദ് ആഷിഖ് (22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.