ബംഗാളില്‍ യോഗിയുടെ വര്‍ഗ്ഗീയ പ്രസംഗം: ദുര്‍ഗാ പൂജ മാറ്റിവെക്കാനാവില്ല; മുഹറം ഘോഷയാത്രയുടെ സമയം മാറ്റാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞെന്ന് യോഗി

Jaihind Webdesk
Wednesday, May 15, 2019

കൊല്‍ക്കത്ത: ദുര്‍ഗാപൂജയും മുഹറവും ഒന്നിച്ചുവരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാ പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ലെന്നും യോഗി പറഞ്ഞു. ബംഗാളിലെ തെരഞ്ഞടുപ്പ് റാലിക്കിടെയാണ് യോഗിയുടെ വര്‍ഗ്ഗീയ പ്രസംഗം.
ഇത്തവണ മുഹറവും ദുര്‍ഗാ പൂജയും ഒരുദിവസമാണ് വരുന്നതെന്ന് യുപിയിലെ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. അപ്പോള്‍ തന്നെ ഞാനവരോട് പറഞ്ഞു. പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ല. മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവെക്കാനാണ് ആവശ്യപ്പെട്ടതെന്നായിരുന്നു യോഗിയുടെ പരാമര്‍ശം.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി താരതമ്യം ചെയ്ത യോഗി ഐഎസിന് പ്രചോദനമാണ് മമതയുടെ പ്രവര്‍ത്തനങ്ങളെന്നും പറഞ്ഞു. തെരഞ്ഞടുപ്പില്‍ തോല്‍വി ഭയന്ന് ബംഗാളില്‍ ബിജെപി നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിക്കുകയും റാലിക്കെതിരെ ആക്രമണം നടത്തുകയുമാണ് മമത ചെയ്യുന്നത്. ബംഗാള്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് മമതയെ പഠിപ്പിക്കാന്‍ ഇക്കുറി ജനങ്ങള്‍ തയ്യാറാകുമെന്നും യോഗി പറഞ്ഞു.