ദാരിദ്ര്യവും പട്ടിണിയും വിളിച്ചോതി യെമനി ബാലന്‍റെ ചിത്രം

Jaihind News Bureau
Tuesday, January 5, 2021

ലോകത്തെ സമ്പന്ന രാജ്യങ്ങൾ 2021-നെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ ചില രാജ്യങ്ങൾക്ക് പ്രതീക്ഷ മങ്ങുകയാണ്. 2020 -നെക്കാൾ വിനാശകരമാക്കും 2021 എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന യെമൻ എന്ന ദരിദ്ര രാജ്യത്തിന്‍റെ പട്ടിണി അവസ്ഥ തെളിയിക്കുന്ന ഒരു ബാലന്‍റെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

ഒരു രാജ്യം കരയുകയാണ്, ഹൃദയം പൊട്ടുമാറുച്ചത്തില്‍. ഇളംകുരുന്നുകളുടെ കണ്ണീരു വറ്റിയ കവിള്‍ത്തടങ്ങളില്‍ ആ രാജ്യമൊന്നാകെ ഉലയുകയാണ്. പട്ടിണിയുടെ ആഴമെന്തെന്ന്, അതിന്‍റെ നോവും വേവുമെന്തെന്ന് അറിയാന്‍ യെമനിലേക്ക് നോക്കിയാൽ മതി. ഹൃദയഭേദകമായ ആ കാഴ്ചകള്‍ ലോകത്തിന്‍റെ കണ്ണുകളിലും ആ കരച്ചിൽ ലോകത്തിന്‍റെ കാതുകളിലേക്ക് ഇരച്ചുകയറുന്നുമില്ല. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെ സമ്പന്നത പേറുന്ന ദേശമായിരുന്നു യെമന്‍. യുദ്ധം കീറിമുറിച്ച രാജ്യം ഇന്ന് പട്ടിണിയുടെ മഹാസമുദ്രത്തിലാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി ലോകത്തോട് യാചിക്കുന്ന ഒരു ജനത. യെമന്‍,ലോകത്തിനു മുന്നില്‍ സ്വര്‍ഗരാജ്യമായിരുന്നു. സന്തുഷ്ടമായ അറേബ്യയായിരുന്നു ഒരു കാലത്ത് റോമാക്കാരുടെ കണ്ണില്‍ യെമന്‍. യുനസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച യെമന്‍റെ തലസ്ഥാന നഗരമായ സന ഏറെ പ്രശസ്തം ആണു. എന്നാൽ ഈ തലസ്ഥാനം നഗരിയിലെ ഒരു ആശുപത്രിയിൽ കടുത്ത പോഷകാഹാരക്കുറവ് ബാധിച്ച് കിടക്കുന്ന 7 വയസുകാരനായ ഫയിദ് സമീം എന്ന കുട്ടിയുടെ ചിത്രം യെമന്‍റെ യഥാർത്ഥ അവസ്ഥയാണ് ലോകത്തിനു കാണിച്ചു തരുന്നത് . ഭക്ഷണക്കുറവു കാരണം കേവലം 7 കിലോ മാത്രമാണ് ഈ ബാലന്‍റെ ഭാരം. ദാരിദ്ര്യവും പട്ടിണിയും നിമിത്തം ക്ലേശം അനുഭവിക്കുന്ന ഇവർക്ക് കുഞ്ഞിനെ ചികിൽസിക്കാൻ പോലുമുള്ള തുക കൈവശം ഇല്ല, അതിനായി മറ്റുള്ളവരുടെ സഹായം തേടുന്നതായി ചികിൽസിക്കുന്ന ഡോക്ടർ തന്നെ വെളിപ്പെടുത്തുകയാണ്. ക്ഷാമം യമനിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിഎന്നാണ് യു എൻ വിലയിരുത്തൽ.

വരാൻ പോകുന്ന ക്ഷാമത്തെക്കുറിച്ച് 2018 ന്റെ അവസാനത്തിൽ യുഎൻ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഒരു പരിധിവരെ ഇതിനു മുൻകരുതലുകൾ സ്വീകരിക്കാൻ കഴിഞ്ഞു എങ്കിലും, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ, വെട്ടുക്കിളി ആക്രമണം, വെള്ളപ്പൊക്കം എന്നിവ രാജ്യത്തെ പട്ടിണി വർദ്ധിപ്പിക്കുകയാണ്.

https://www.reuters.com/article/yemen-health-malnutrition-int-idUSKBN2991AT?utm_campaign=trueAnthem%3A+Trending+Content&utm_medium=trueAnthem&utm_source=facebook

2015 ല്‍ അബ്‌ദുല്ല സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍  സന നഗരം കീഴടക്കി. തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂത്തികളുടെ നിയന്ത്രണത്തിലായെന്ന് സ്വയം പ്രഖ്യാപിച്ചു. സൗദി സഖ്യസേനയും യെമന്‍ സൈന്യവും ഹൂതികള്‍ക്കെതിരെ ഇപ്പോഴും തുടരുന്ന യുദ്ധമാണ് യെമനെ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലേക്ക് തള്ളിവിട്ടത്.  ഇത് രാജ്യത്ത് 80% ത്തിനുമുകളില്‍ ജനങ്ങളെ നേരിട്ട് ബാധിച്ചു. ഭക്ഷണത്തിനൊപ്പം രാജ്യത്ത് കുടിവെള്ളവും കിട്ടാക്കനിയായി. ഭക്ഷണം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം ഭയനകമായ നിലയിലെത്തിയ അവസ്ഥ. യൂണിസെഫും ലോകാരോഗ്യസംഘടനയും ഭക്ഷണം എത്തിക്കാനും വൈദ്യസഹായത്തിനും ‌ആവുന്നത് ചെയ്യുന്നു , ഇതൊന്നും പൂര്‍ണമായും ആ രാജ്യത്തിന്റെ വിശപ്പടക്കുന്നില്ല. താല്‍ക്കാലികമായി ഭക്ഷണം എത്തിക്കുന്നതിനു പകരം കൃഷിചെയ്ത് ജീവിച്ചിരുന്ന ഒരു ജനതയെ തിരിച്ച് അതിലേക്ക് എത്തിക്കുകയും സ്ഥിരവരുമാനവും സ്ഥിരഭക്ഷണവും ഉറപ്പുവരുത്തുകയും എന്നത് ലോകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. ലോകത്തിന്റെ ഇടപെടൽ ഉണ്ടെങ്കിലേ യെമന്റെ ദുരിതം മാറുകയുള്ളു..