‘ഒന്നുകില്‍ പിരിച്ചുവിടണം, അല്ലെങ്കില്‍ തിരിച്ചെടുക്കണം’ താനും മകനും ആത്മഹത്യയുടെ വക്കിലെന്ന് യദു; ഗതാഗതമന്ത്രിക്ക് പരാതി

 

തിരുവനന്തപുരം: ഗതാഗതമന്ത്രിക്ക് പരാതി നല്‍കി മേയർ ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടമായ കെഎസ്ആർടിസി ഡ്രൈവർ യദു. ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞുവിടണമെന്ന് യദുവിന്‍റെ പരാതിയില്‍ ആവശ്യപ്പെടുന്നു. താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും യദു പരാതിയിൽ പറയുന്നു.

മേയർ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് മിന്നല്‍ വേഗത്തില്‍ പോലീസ് നടപടിയെടുത്തത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് കെഎസ്ആർടിസി നിര്‍ദ്ദേശം നല്‍കി. അതേസമയം യദുവിന്‍റെ പരാതി കണ്ടില്ലെന്ന് നടിക്കുകയാണ് പോലീസ് ചെയ്തത്. മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും സഞ്ചരിച്ച കാർ കെഎസ്ആര്‍ടിസി ബസിനു കുറുകെ നിര്‍ത്തി സർവീസ് തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് ഏപ്രില്‍ 27-ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യാ രാജേന്ദ്രന്‍റെ പരാതിക്ക് പിന്നാലെ ഡ്രൈവർ യദുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മേയറുടെയും ഭർത്താവിന്‍റെയും ആരോപണം ശരിയാണോ എന്നത് വ്യക്തമാകുമെന്നിരിക്കെ ബസിലെ മെമ്മറി കാർഡ് കാണാതായതിലും കടുത്ത ദുരൂഹതയുണ്ട്.

Comments (0)
Add Comment