യെച്ചൂരിക്ക് മൂന്നാമൂഴം: വിജയരാഘവന്‍ പിബിയില്‍; കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങള്‍

Jaihind Webdesk
Sunday, April 10, 2022

 

കണ്ണൂർ: സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരും .മൂന്നാം തവണയാണ് യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് എ വിജയരാഘവനെ സിപിഎം പിബിയിലേക്ക് തെരഞ്ഞെടുത്തു. സിപിഎമ്മിന്‍റെ ചരിത്രത്തിൽ ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളും പിബിയിൽ അംഗമായി. ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോം ആണ് പി.ബി അംഗമായത്.

സിപിഎം പാർട്ടി കോൺഗ്രസിൽ പുതുതായി പിബിയിലേക്ക് നാല് അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള ഘടകത്തിൽ നിന്ന് എ വിജയരാഘവൻ, കിസാൻ സഭ ദേശീയ പ്രസിഡന്‍റ് അശോക് ധാവ്ളെ, രാമചന്ദ്ര ഡോം എന്നിവരാണ് പിബിയിലെ മറ്റ് പുതുമുഖങ്ങൾ. രാമചന്ദ്ര ഡോം പിബി അംഗമായതോടെ സിപിഎമ്മിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളും ഇടം നേടി.

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നുള്ള നാല് പേർ ഇടം നേടി. കെ.എൻ ബാലഗോപാൽ, പി സതീദേവി, പി രാജീവ്, സി.എസ് സുജാത എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. പി കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിൽ നിന്ന് സ്ഥാനം ഒഴിയുന്ന മലയാളികൾ. കേന്ദ്ര കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്നതിന്‍റെ ഭാഗമായാണ് പി സതീദേവിയെയും സി.എസ് സുജാതയെയും തെരഞ്ഞടുത്തത്. കേരളത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പടെ 17 പുതുമുഖങ്ങളാണ് കേന്ദ്ര കമ്മിറ്റിയിൽ എത്തിയിരിക്കുന്നത്. ഇതോടെ കേന്ദ്ര കമ്മിറ്റിയിലും, പിബിയിലും കേരളത്തിന്‍റെ ആധിപത്യമാണ് ദൃശ്യമാകുന്നത്.