ടൗട്ടെയ്ക്ക് പിന്നാലെ യാസ് ; കേരളത്തിൽ ശക്തമായ മഴ തുടരും ; ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Saturday, May 22, 2021

ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് എത്തുന്നു. യാസിന്‍റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെയോടെ  ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ രാവിലെയോടെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തിങ്കളാഴ്ചയോടെ (മെയ് 24) ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തുടർന്നും വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ്‌ 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്നു മെയ്‌ 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാൻ നിർദ്ദേശിച്ച ‘യാസ്’ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.

മെയ് 22 മുതൽ മെയ് 24 വരെ തെക്കു കിഴക്കൻ – മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകേണ്ടതാണ്.

ന്യൂനമർദത്തിന്‍റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. കേരളത്തിൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം, കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല

22-05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് – ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

23-05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് – ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് 23ന് വൈകുന്നേരത്തോടുകൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിമീ മുതൽ 60 കിമീ വരെ കൂടാനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടൽ എന്നീ സമുദ്ര മേഖലകളിൽ 70 കി.മീ വരെ ആകാനും സാധ്യതയുണ്ട്.

24 -05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് – ആന്ധ്ര തീരങ്ങൾ എന്നീ സമുദ്രമേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 65 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത 75 കിമീ മുതൽ 85 കിമീ വരെ കൂടാനും സാധ്യത ഉണ്ട്.

25 -05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് -ആന്ധ്ര തീരങ്ങൾ, സമുദ്ര മേഖലയിൽ 40 കി മീ മുതൽ 55 കി മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ മുകളില്‍ പറഞ്ഞ സമുദ്ര മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.