പ്രശസ്ത കഥാകാരി അഷിത അന്തരിച്ചു

Jaihind Webdesk
Wednesday, March 27, 2019

പ്രശസ്ത കഥാകാരി അഷിത (63) അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചെറുകഥകളിൽ തുറന്നുപറച്ചിലിന്‍റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ നിരവധി ബാലസാഹിത്യ കൃതികളുടെയും കർത്താവാണ്. അന്യഭാഷാസാഹിത്യം പരിഭാഷയിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത വലിയ പങ്കുവഹിച്ചിരുന്നു. ഹൈക്കു കവിതകൾ മലയാളത്തിന് പരിചിതമാക്കിയവരില്‍ പ്രമുഖയാണ് അഷിത.

തൃശൂർ ജില്ലയിലെ പഴയന്നൂരില്‍ ഡിഫൻസിലെ റിട്ട. അക്കൗണ്ട്‌സ് ഓഫിസർ കെ.ബി. നായരുടെയും ടി.കെ.തങ്കമണിയമ്മയുടെയും മകളായി 1956 ഏപ്രിൽ 5-നായിരുന്നു ജനനം. ഡൽഹിയിലും മുംബൈയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഷിത എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടി. കേരള സർവകലാശാല ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്‌മെന്‍റിലെ പ്രൊഫ. രാമൻകുട്ടി ഭർത്താവും ഉമ മകളുമാണ്. തൃശൂർ കിഴക്കുംപാട്ടുകരയിലായിരുന്നു താമസം.

വിസ്‌മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, ഒരു സ്‌ത്രീയും പറയാത്തത്, മയിൽപ്പീലി സ്‌പർശം, കല്ലുവച്ച നുണകൾ, ശിവേന സഹനർത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികൾ. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്. അസുഖ ബാധിതയായി ആശുപത്രി കിടക്കയില്‍ എത്തിയപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തോട് സംവദിക്കാന്‍ അഷിത സമയം കണ്ടെത്തി, ആത്മവിശ്വാസത്തിന്‍റെയും പോരാട്ടത്തിന്‍റെയും മാതൃകയായി.

അഷിതയുടെ കഥകൾ എന്ന കൃതിക്കു 2015ല്‍ സംസ്ഥാന സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്കാരം ലഭിച്ചു. ലളിതാംബിക അന്തർജനം അവാർഡ്, ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ആധുനികതയ്‌ക്കു ശേഷം വന്ന തലമുറയിലെ സ്‌ത്രീ കഥാകൃത്തുക്കളിൽ പ്രമുഖ എന്ന് വിലയിരുത്തപ്പെട്ട അഷിതയുടെ പദവിന്യാസങ്ങൾ എന്ന പുസ്തകം റഷ്യൻ കവിതകളുടെ വിവര്‍ത്തനമാണ്. അലക്സാണ്ടർ പുഷ്കിന്‍റെ കവിതകൾ മലയാളത്തിലേക്കു മൊഴിമാറ്റിയതും അഷിതയാണ്.