പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര മന്ത്രിസഭയെയും വിമര്‍ശിച്ച് യുഡിഫ് കൗൺസിലര്‍. തിരുവനന്തപുരം നഗരസഭയിലെ യുഡിഫിന്‍റെ ആക്കുളം കൗൺസിലർ സിനിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ തടസ്സപ്പെടുത്താൻ നോക്കിയ ബിജെപി കൗൺസിലർമാരോട് ഉറച്ച സ്വരത്തില്‍ സിനി ചോദിച്ചു “മോദിയെ പറഞ്ഞാലെന്താ മൂക്ക് ചെത്തുമോ?”.
ശബ്ദം ഉയര്‍ത്തിയും കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനാകില്ലെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ലെന്നും സിനി ചൂണ്ടിക്കാട്ടി.
ഒരു ജനപ്രതിനിധിയുടെ എല്ലാ മര്യാദകളോടും കുടിയുള്ളതും എന്നാല്‍ കുറിക്കുകൊള്ളുന്നതുമായ ശബ്ദമെന്നും സിനിയുടെ വാക്കുകളെ വിലയിരുത്തുന്ന സോഷ്യല്‍ മീഡിയ മുഖ്യമന്ത്രി പിണറായി വിജയനെയും വെറുതെ വിടുന്നില്ല. ഈ വനിതയുടെ ധൈര്യമെങ്കിലും ഇരട്ടചങ്കന്‍ കാണിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും ആക്കുളം കൗൺസിലർ സിനി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.