കേരളയെ “പാർട്ടി ” സർവ്വകലാശാലയാക്കി മാറ്റാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കും: കെഎസ്‌യു

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കാനുള്ള സിപിഎം ശ്രമങ്ങൾ പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.

കേരള യൂണിവേഴ്സിറ്റിയെ ‘പാർട്ടി’ സർവകലാശാലയാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് കെഎസ്‍യു അറിയിച്ചു. നാലു വർഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള കരാർ അധ്യാപക നിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണമാണ് വിവാദമായത്. സെലക്ഷൻ കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തിയത്.

സർവ്വകലാശാലകളിൽ അസി.പ്രൊഫസറുമാരുടെ സ്ഥിരം നിയമനത്തിന് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങൾക്കും കരാർ നിയമനത്തിലും സ്വീകരിക്കണമെന്നാണ് യുജിസി നിബന്ധന. ഇതനുസരിച്ച് വിസിയോ വിസി ചുമതലപ്പെടുത്തുന്ന  10 വർഷത്തിൽ കുറയാത്ത പ്രഫസർഷിപ്പുള്ള അധ്യാപകനോ ആയിരിക്കണം കമ്മിറ്റി ചെയർമാൻ.

എന്നാല്‍ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമേൽ നിർദ്ദേശിച്ച 10 വർഷത്തിലേറെ പ്രൊഫസർഷിപ്പുള്ള, സിപിഎമ്മിന്‍റെ തന്നെ വനിതാ സിൻഡിക്കേറ്റ് അംഗത്തെ തഴഞ്ഞുകൊണ്ട് അതിൽനിന്ന് വിഭിന്നമായി സെലക്ഷൻ കമ്മിറ്റി കൺവീനറായി നിയമിച്ചിരിക്കുന്നത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സർവകലാശാല സിൻഡിക്കേറ്റംഗവുമായ ഷിജുഖാനെയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികൾക്ക് കാരണം സിപിഎം നടത്തുന്ന ഇത്തരം രാഷ്ട്രീയ വത്കരണമാണെന്നും വിഷയത്തിൽ സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണറെ സമീപിക്കുമെന്നും, നിയമ – രാഷ്ട്രീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.

 

Comments (0)
Add Comment