വാഹനങ്ങളിലെ രൂപമാറ്റത്തില്‍ എന്തു നടപടിയെടുത്തു? മോട്ടോര്‍ വാഹന വകുപ്പിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കാനും നിര്‍ദ്ദേശം

 

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നല്‍കി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം. മോട്ടോര്‍ വാഹന വകുപ്പിനെതിരെയും കോടതി രൂക്ഷ വിമര്‍ശനം നടത്തി. കേസ് ഈ മാസം 13 ലേക്ക് മാറ്റി.

മോട്ടോര്‍ വാഹന വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. മാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്ത് നടപടിയെടുത്തുവെന്നും  നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ആഫ്റ്റര്‍ മാര്‍ക്കര്‍, എല്‍ഇഡി, നിയോണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗതാഗത കമ്മീഷണര്‍ അത് നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്‍റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം. വാഹനത്തിന്‍റെ കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും. നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments (0)
Add Comment