സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു; ഉയർന്ന ചൂട് കോട്ടയം ജില്ലയില്‍

തിരുവനന്തപുരം: ചൂടിന് ശമനമില്ലാതെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. പലയിടത്തും രാത്രിയിലും താപനില ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തെ ചുട്ടുപ്പൊള്ളിച്ചാണ് താപനില ഉയരുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. 38.5 ഡിഗ്രി സെല്‍ഷ്യസ് അണ് കോട്ടയത്തെ താപനില. സീസണില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്.

ഫെബ്രുവരി 16ന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴയില്‍ തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാലക്കാട് തുടര്‍ച്ചയായി രണ്ടാം ദിവസവും സാധാരണയില്‍ കുറവ് താപനിലയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷന്‍ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറയുന്നില്ല എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ട്. അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 വരെയും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment