വയനാട് ദുരന്തം: മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗംചേരും; വിദഗ്ധ സമിതി റിപ്പോർട്ട് ഉടന്‍

 

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. ഇനിയും 119 പേരെ കണ്ടെത്താനുണ്ടെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ പഠനം നടത്തിയ വിദഗ്ധ സമിതിയും ഇന്ന് യോഗം ചേരും. സർക്കാരിന് സമർപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായാണ് മൂന്നു ദിവസത്തെ യോഗം ചേരുന്നത്.

ഇനിയും 119 പേരെ കണ്ടെത്താനുണ്ടെന്നാണ് സർക്കാർ കണക്കുകള്‍. ഡിഎൻഎ ഫലം കിട്ടുന്നതിനനുസരിച്ച് പട്ടികയിൽ നിന്ന് പേരുകൾ കുറഞ്ഞേക്കും. അതേസമയം പ്രദേശത്ത് ഇന്നും തിരച്ചില്‍ നടത്തും. മുന്നൂറിലേറെ കുടുംബങ്ങളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നത്. ഓഗസ്റ്റ് 20 നകം എല്ലാ കുടുംബങ്ങളെയും താൽക്കാലികമായി പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ചൂരൽമലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നത് തുടരുകയാണ്.

ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തില്‍ ദുരന്ത ഭൂമിയില്‍ പഠനം നടത്തിയ അഞ്ചംഗ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളില്‍ വിദഗ്ധ സമിതി പഠനം നടത്തി. വിദഗ്ദ്ധ സമിതി സ്മർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും ദുരന്തബാധിതരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുക.

Comments (0)
Add Comment