വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍

 

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം വീണ്ടും ലോക്‌സഭയില്‍ ഉന്നയിച്ച്  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘സഹോദരിക്കൊപ്പം ഏതാനും ദിവസം മുമ്പ് ഞാന്‍ വയനാട് സന്ദര്‍ശിച്ചിരുന്നു. വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാന്‍ നേരിട്ട് കണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളത്തില്‍ എല്ലാ വിഭാഗങ്ങളും വിവിധ ആശയങ്ങള്‍ പിന്തുടരുന്നവരും ഒന്നിച്ചുനിന്ന് ഈ ദുരന്തത്തെ നേരിടുന്നുവെന്നതും വലിയ കാര്യമാണ്. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രാഹുല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ളത് ഉള്‍പ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ട് കണ്ടതാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വയനാടിന്‍റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. രണ്ടാം തവണയാണ് വയനാട്ടില്‍ ദുരന്തം സംഭവിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. ആ മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തീര്‍ച്ചയായും ഇതേകുറിച്ച് അന്വേഷണം ആവശ്യമാണ്. ദുരന്തം മറികടക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടെങ്കില്‍ അത് ലഭ്യമാക്കേണ്ടതാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ജൂലൈ 31ന് ഉരുള്‍പൊട്ടല്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുല്‍ അന്ന് വ്യക്തമാക്കിയിരുന്നു. വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ദുരന്തമേഖലയിലെ സൈന്യത്തിന്‍റെ സേവനം എടുത്തു പറയേണ്ടതാണ്. വയനാട്ടിലെ ജനങ്ങളെ പിന്തുണക്കേണ്ടതും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. വെല്ലുവിളി നേരിടുന്ന ഈയവസരത്തില്‍ വയനാടിനൊപ്പം നില്‍ക്കണമെന്ന് സര്‍ക്കാരിനോട് രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

 

Comments (0)
Add Comment