ചാക്കോയ്ക്കു കുടുക്കായത് ഫോണ്‍ സംഭാഷണമോ… ? ശകുനി പോയെന്ന് എന്‍സിപിയില്‍ അടക്കംപറച്ചില്‍

Jaihind News Bureau
Wednesday, February 12, 2025

തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിനിടെ പിസി ചാക്കോ സംസാരിക്കുന്ന ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് രാജിവാര്‍ത്തയും എത്തിയത്. ഇതോടെ ചാക്കോയ്ക്ക് പിണറായി വിറ പിടികൂടിയതെന്ന വിലയിരുത്തലാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. എന്‍സിപിയില്‍ ആവട്ടെ പലവിധ മുറുമുറുപ്പുകളുകളും ഉയരുന്നുണ്ട് പാര്‍ട്ടിയിലെ ശകുനി പോയെന്നാണ് ചിലര്‍ അടക്കം പറയുന്നത്.

ഫെബ്രുവരി 19ന് ഇടതുമുന്നണിയോഗം ചേരുകയാണ്. ഇതില്‍ എന്‍സിപി പ്രതിനിധിയായി പങ്കെടുക്കേണ്ട ഔദ്യോഗിക ബാദ്ധ്യതയില്‍ നിന്ന ഒഴിവാകാനുള്ള തന്ത്രമായും ചാക്കോയുടെ രാജിയെ കാണുന്നവരുണ്ട്. എന്‍സിപിയുടെ മന്ത്രിമാറ്റം നിരസിച്ച മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്ക് കൊള്ളുംവിധം സംസാരിക്കാന്‍ അറിയാമെന്നാണ് പി.സി. ചാക്കോ ജി്ല്ലാ യോഗത്തില്‍ ആവേശത്തോടെ പറഞ്ഞത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നും നിങ്ങള്‍ അതില്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് പറഞ്ഞത്. എന്നാല്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം ആണെന്ന് താന്‍ മറുപടി നല്‍കി. അതിനപ്പുറത്തോട്ട് ഒന്നും താന്‍ പറഞ്ഞില്ല. അങ്ങനെ ചെയ്താല്‍ നല്ല പബ്ലിസിറ്റി കിട്ടും. തനിക്ക് നല്ല കുറിക്ക് കൊള്ളുന്നത് പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാമെന്നും അല്ലെങ്കില്‍ കൊള്ളുന്ന പോലെ ചെയ്യാമെന്നും ശബ്ദരേഖയില്‍ പിസി ചാക്കോ പറയുന്നു. ഇതു പുറത്തായതോടെ മുഖ്യമന്ത്രിയുമായി നേരിട്ടു കാണുന്ന സന്ദര്‍ഭം ഒഴിവാക്കാനുള്ള തന്ത്രമായാണ് രാജിയെ ഒരു വിഭാഗം കാണുന്നത്.

ആവാദത്തിലും കഴമ്പുണ്ട് . ചാക്കോയുടെ രാജിയോടെ ഇടതുമുന്നണിയോഗത്തിലേയ്ക്ക് പുതിയ ആളിനെയാവും നിയോഗിക്കുക. സംസ്ഥാന അദ്ധ്യക്ഷ പദവിയാണ് അദ്ദേഹം രാജി വച്ചത്. ദേശീയ വൈസ് പ്രസിഡന്റ് പദവി ഇപ്പോഴും ചാക്കോയ്ക്കുണ്ട്. ഈ സ്ഥാനം ചാക്കോ രാജിവച്ചിട്ടുമില്ല. സംഘടനാ സംവിധാനത്തില്‍ ശരത് പവാര്‍ കഴിഞ്ഞാല്‍ രണ്ടാം പദവിയിലുമാണ് ചാക്കോ. മുഖ്യമന്ത്രിയുമായുള്ള നേരിട്ടുള്ള കലഹം ചാക്കോ ഇഷ്ടപ്പെടുന്നില്ലെന്നും ഇതില്‍ നിന്നു വായിക്കാം. പി എസ് എസി അംഗത്തെനിയമിച്ചതിന് കോഴ വാങ്ങിയെന്ന ആരോപണം ചാക്കോയ്ക്ക് എതിരേ സംഘടനാ തലത്തില്‍ ശക്തമാണ്. ഒപ്പം മറ്റു ചില സാമ്പത്തിക തിരിമറികളും ആരോപിക്കപ്പെടുന്നു. അതിനാല്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ അന്വേഷണ ഭീഷണിയും ചാക്കോ നേരിടുന്നു