വഖഫ് ഭേദഗതി ബില്‍: ബിജെപിയുടെ ലക്ഷ്യം മതധ്രുവീകരണം; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതെന്ന് കെ. സുധാകരന്‍ എംപി

 

തിരുവനന്തപുരം: മോദി സര്‍ക്കാരിന്‍റെ വഖഫ് ഭേദഗതി ബില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ബിജെപിയുടെ ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയ നിലപാടില്‍ നിന്നാണ് ഇത്തരം ഒരു ബില്ലിന് രൂപം നല്‍കിയത്. വഖഫ് ബോര്‍ഡിന്‍റെ അധികാരം കവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുപിഎ സര്‍ക്കാര്‍ വഖഫ് ബോര്‍ഡുകള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയിരുന്നത്. വരാന്‍ പോകുന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കമാണ് ഈ ബില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബിജെപി കടുത്ത വര്‍ഗീയതയും തീവ്ര ന്യൂനപക്ഷവിരുദ്ധതയും പ്രകടിപ്പിച്ച് പ്രചാരണം നടത്തിയിട്ടും കനത്ത തിരിച്ചടി നേരിട്ടകാര്യം മറന്നുകൊണ്ടാണ് മോദി ഭരണകൂടത്തിന്‍റെ ഏകപക്ഷീയമായ ഈ നടപടിയെന്ന് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തുകള്‍ അധീനപ്പെടുത്താനുള്ള ഗൂഢതന്ത്രമാണ് നിയമ ഭേദഗതിക്ക് പിന്നില്‍. അതിന്‍റെ ഭാഗമാണ് ബോര്‍ഡില്‍ അമുസ്‌ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം. വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ്. വഖഫ് സ്വത്തുകളില്‍ നിന്നുള്ള വരുമാനം മുസ്‌ലീം സമുദായത്തിന്‍റെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അതിന് വിരുദ്ധമായ കൈകടത്തലുകള്‍ നമ്മുടെ രാജ്യത്തിന്‍റെ മതേതരനിലപാടുകള്‍ക്ക് കളങ്കമാണെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Comments (0)
Add Comment