വാളയാര്‍ കേസ് വീണ്ടും സഭയില്‍ ഉന്നയിച്ച് വി ടി ബല്‍റാം: അനുവദിക്കില്ലെന്ന് സ്‍പീക്കര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

Jaihind Webdesk
Tuesday, November 5, 2019

തിരുവനന്തപുരം: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസ് പ്രതിപക്ഷം വീണ്ടും നിയമസഭയില്‍ ഉന്നയിച്ചു. വി ടി ബല്‍റാമാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‍ണന്‍ വ്യക്തമാക്കി.

പാലക്കാട് സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ വാളയാര്‍ കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായതും അന്വേഷണം അട്ടിമറിച്ചതും പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ബല്‍റാമിന്‍റെ നോട്ടീസ്. എന്നാല്‍ ഈ വിഷയം മുമ്പ് നിയമസഭയില്‍ ചര്‍ച്ച ചെയ്‍തതാണെന്നും ആ കേസില്‍ പുതിയ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്‍പീക്കര്‍ വിശദീകരിച്ചു.

എന്നാല്‍ ഓരോ ദിവസവും കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണെന്നും ഈ സാഹചര്യത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കപ്പെട്ടതിന്‍റെ കൂടുതല്‍ വിവരങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അടിയന്തിര പ്രമേയത്തിന് പകരം ശൂന്യവേളയില്‍ പ്രതിപക്ഷത്തിന് വിഷയം അവതരിപ്പിക്കാമെന്ന് സ്‍പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷ നിര പ്രതിഷേധവുമായി എഴുന്നേറ്റു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്‍പീക്കര്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് പ്രതിഷേധസൂചകമായി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി