കണ്ണൂർ പാനൂരില്‍ ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തില്‍ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിൽ, ലോക പ്രശസ്ത ചിന്തകയും ആരാധകർക്ക് അമ്മ ദൈവവുമായ വകുപ്പു മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഇതെന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
https://www.facebook.com/vtbalram/posts/10157964849669139
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മണ്ഡലത്തിലാണ് നാടിനെ നടുക്കിയ സംഭവം. മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് രാവിലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പാനൂർ സി.എച്ച്.സിയിൽ ബന്ധുക്കൾ എത്തി വിവരമറിയിച്ചു. എന്നാൽ കൊവിഡ് മാനദണ്ഡപ്രകാരം വീട്ടിലെത്തി ചികിത്സിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ഡോക്ടർ നൽകിയത്. ഡോക്ടർ എത്താത്തതിനെ തുടർന്ന് വാക്കു തർക്കവും, ബഹളവും ഉണ്ടായി . ഇതിനിടയില്‍ സമീറ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ഡോക്ടര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.