‘സ്വര്‍ണം കട്ടെങ്കിലും ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ല’: വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ നിര്‍ണായക മൊഴി

Jaihind News Bureau
Wednesday, January 28, 2026

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ നിര്‍ണായക മൊഴി. ശ്രീകോവിലിന്റെ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നും, എന്നാല്‍ ചെമ്പ് പാളികള്‍ക്ക് മുകളില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണം കവര്‍ന്നതായും ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചു. പ്രത്യേക അന്വേഷണ സംഘം ഈ വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചു.

കട്ടിളപ്പാളികള്‍ അന്താരാഷ്ട്ര റാക്കറ്റുകള്‍ക്ക് കൈമാറിയെന്ന സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും, ഇപ്പോഴുള്ളത് യഥാര്‍ത്ഥ ചെമ്പ് പാളികള്‍ തന്നെയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. എന്നാല്‍ ഈ പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ട്. മെര്‍ക്കുറിയും മറ്റ് അനുബന്ധ രാസലായനികളും ഉപയോഗിച്ച് നടത്തിയ രാസപ്രക്രിയയിലൂടെയാണ് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതിനാലാണ് പാളികളുടെ ഘടനയില്‍ വ്യതിയാനം സംഭവിച്ചതെന്നും വിഎസ്എസ്‌സി വിശദീകരിക്കുന്നു.

പഴയ കട്ടിളയും ചെമ്പ് പാളികളും തന്നെയാണ് അവിടെയുള്ളത്. പുതിയവ വെച്ചതായി സ്ഥിരീകരിക്കാന്‍ തെളിവില്ല. മുന്‍ ശാന്തിക്കാരന്‍ പുറത്തേക്ക് കൊണ്ടുപോയി തിരികെ എത്തിച്ച പാളികളില്‍ സ്വര്‍ണ്ണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. രാസലായനികള്‍ ചേര്‍ത്തതിനാല്‍ പാളികളുടെ സ്വാഭാവിക ഘടനയില്‍ വ്യത്യാസം വന്നിട്ടുണ്ട്.

പഴയ വാതിലില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരും. നിലവിലെ സാമ്പിളുകളുമായി താരതമ്യം ചെയ്തുള്ള അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് വിഎസ്എസ്‌സി അറിയിച്ചു. കേസില്‍ ഹൈക്കോടതിയുടെ തുടര്‍നടപടികള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.