കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷണം അനിവാര്യമെന്ന് വി.എം സുധീരന്‍

Jaihind Webdesk
Sunday, July 25, 2021

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. നിലവിലെ അന്വേഷണത്തിന് യാതൊരു വിശ്വാസ്യതയുമില്ലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

 

വി.എം സുധീരന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

കരുവന്നൂരിലെ സഹകരണ കൊള്ളയും ദുഷ്‌ചെയ്തികളും സമസ്ത സഹകരണ മേഖലയ്ക്കും കേരളത്തിനുതന്നെയും തീര്‍ത്താല്‍ തീരാത്ത അപമാനമാണ്; തീരാകളങ്കവുമാണ്. ഇതേക്കുറിച്ച് സര്‍ക്കാര്‍-രാഷ്ട്രീയതലങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അന്വേഷണങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പാഴ്ശ്രമങ്ങള്‍മാത്രമായിട്ടാണ് അതിനെയെല്ലാം കാണുന്നത്. അതുകൊണ്ടുതന്നെ ഏവരേയും ഞെട്ടിച്ച ഈ വന്‍കൊള്ളയെക്കുറിച്ച് സി.ബി.ഐ.അന്വേഷണം തന്നെയാണ് അനുയോജ്യമായിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ സംവിധാനത്തിനും തുറന്ന സമീപനമാണ് ഇക്കാര്യത്തിലുള്ളതെങ്കില്‍ എത്രയും വേഗത്തില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണം. അതനുസരിച്ചുള്ള നടപടികള്‍ മുന്നോട്ടുനീക്കുകയുംവേണം.
കരുവന്നൂര്‍ സഹകരണ കൊള്ളയില്‍ കുറ്റവാളികളായ മുഴുവന്‍പേര്‍ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പംതന്നെ കുറ്റവാളികളുടെ സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടണം. നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കുവാനുള്ള ഫലപ്രദമായ നടപടികളും കൃത്യമായി സ്വീകരിക്കേണ്ടതുണ്ട്. കരുവന്നൂര്‍ സഹകരണ കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ സഹകരണ മേഖലയില്‍ മറ്റുതലങ്ങളില്‍ നടക്കുന്ന കൊള്ളകളുടെയും തട്ടിപ്പുകളുടെയും വിവരങ്ങളും പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു.

സഹകരണ മേഖലയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് നല്ലരീതിയില്‍ നടന്നുവരുന്നു എന്ന ധാരണ പുലര്‍ത്തിവരുന്ന എല്ലാവര്‍ക്കും കടുത്ത ആശങ്കയുണ്ടാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. ഈ അവസ്ഥ മുന്നോട്ടുപോയാല്‍ അത് സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതതന്നെ ഇല്ലാതാക്കും; മഹത്തായ ഈ പ്രസ്ഥാനത്തെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയും ചെയ്യും. ആ തരത്തിലുള്ള വിനാശകരമായ സാഹചര്യം ഒഴിവാക്കിയേ മതിയാകൂ.
അതിന് സത്യസന്ധവും സ്വയം വിമര്‍ശനപരവുമായിട്ടുള്ള സമഗ്ര പരിശോധന സര്‍വ്വതലത്തിലും ഉണ്ടാവണം. ഉചിതമായ നടപടികള്‍ അടിയന്തിര സ്വഭാവത്തോടെ കൈക്കൊള്ളേണ്ടത് അനിവാര്യവുമാണ്.

ജനജീവിതത്തിന്‍റെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന മഹാപ്രസ്ഥാനമായി വളര്‍ന്നുവന്ന സഹകരണ മേഖലയില്‍ പലതരത്തിലുള്ള ദുഷ്പ്രവണതകളും പുഴുക്കുത്തുകളും പ്രകടമായി വന്നിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സഹകാരികളില്‍ ഒരുവിഭാഗം പുലര്‍ത്തിവരുന്ന നിക്ഷിപ്ത താല്‍പര്യങ്ങളും അവരുടെ ചെയ്തികളും ഈ മഹനീയ പ്രസ്ഥാനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരുന്നു. പല സഹകരണ സ്ഥാപനങ്ങളിലും നടന്നുവരുന്ന വിവാദ നിയമനങ്ങള്‍ ഇതിനെല്ലാം ആക്കം കൂട്ടിയിരുന്നു.

സഹകരണ മേഖലയിലെ നിയമനങ്ങള്‍ സുതാര്യമായി നടത്തുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ‘സഹകരണ നിയമന പരീക്ഷാ ബോര്‍ഡ്’ നിലവില്‍ വന്നെങ്കിലും അതൊന്നും നിയമനങ്ങളിലെ കള്ളത്തരങ്ങളും കള്ളക്കളികളും ഒഴിവാക്കുന്നതിന് പര്യാപ്തമല്ലെന്ന് ഇതിനോടകംതന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യങ്ങളിലൊക്കെയുള്ള നടത്തിപ്പുകാര്‍ക്ക് കക്ഷിഭേദമില്ലെന്നുള്ളതാണ് കൗതുകകരമായിട്ടുള്ളത്.

പലയിടങ്ങളിലും നിയമനങ്ങള്‍ക്ക് പരസ്യമായിത്തന്നെ വിലപേശല്‍ നടക്കുന്നവിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ചിലയിടങ്ങളില്‍ കുടുംബസ്വത്തുപോലെയാണ് ചിലര്‍ സഹകരണ സ്ഥാപനങ്ങളെ കൈകാര്യംചെയ്യുന്നത്. അവരൊക്കെ ആയുഷ്‌കാലംതന്നെ അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായി തുടരുന്ന വിചിത്രമായ സ്ഥിതിയും കാണാവുന്നതാണ്.
നിയമനങ്ങളുടെ കൈകാര്യകര്‍ത്താക്കളില്‍ പലരും പലയിടത്തും പ്രബല വ്യക്തികളാണ്. പലയിടത്തും ഏകകക്ഷി സമ്പ്രദായമാണ് നിലവിലുള്ളതെങ്കില്‍ മറ്റുചിലയിടത്ത് നിയമനങ്ങളും അതിന്റെ വീതംവെയ്പ്പും അഖിലകക്ഷി സംവിധാനത്തിലാണെന്നുള്ളതും എടുത്തുപറയേണ്ടതാണ്.

അതേരീതിയില്‍ത്തന്നെയാണ് ലോണുകള്‍ അനുവദിക്കുന്നതിലും അതിനുവേണ്ടിയുള്ള വാല്യൂവേഷന്‍ നടത്തുന്നതിലുള്ള തട്ടിപ്പുകളും. വിശദമായ പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കേണ്ടതാണ് ഇതെല്ലാം.
സഹകരണ മേഖലയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനസേവനം നടത്തുന്ന സത്യസന്ധരായ സഹകരാരികളും സഹകരണ സ്ഥാപനങ്ങളും ധാരാളമായി നമുക്കുണ്ട് എന്നതുകൊണ്ടാണ് സഹകരണമേഖല ഇപ്പോഴും മുന്നോട്ടുപോകുന്നത്. എന്നാല്‍ സഹകരണ മേഖലയില്‍ വളര്‍ന്നുവരുന്ന തെറ്റായ പ്രവണതകളും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും പരിപൂര്‍ണ്ണമായി ഇല്ലാതാക്കേണ്ടത് മഹത്തായ ഈ ജനകീയ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും നിലനില്‍പ്പും തകരാതിരിക്കാന്‍ അനിവാര്യമാണ്.

കക്ഷിരാഷ്ട്രീയത്തിനതീതമായി യഥാര്‍ത്ഥ സ്ഥിതിഗതികളെ കണ്ണുതുറന്നുകാണാനും തെറ്റുകളും കുറ്റകൃത്യങ്ങളും ഇല്ലാതാക്കാനും സഹകരണ മേഖലയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പാടെ നഷ്ടപ്പെടാതിരിക്കാനും അടിയന്തിര നടപടികള്‍ ഭരണതലത്തിലും രാഷ്ട്രീയതലത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനെല്ലാം കാലതാമസം ഉണ്ടായാല്‍ വലിയൊരു ‘സഹകരണ ദുരന്ത’ത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവരും. തീര്‍ച്ച.