ആലപ്പുഴ: തോട്ടപ്പള്ളിയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് നിയമലംഘനമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ. നഗ്നമായ കൊവിഡ് പ്രോട്ടോകോൾ ലംഘനം നടത്തുന്ന കരിമണൽ ഖനനക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ സമരം ചെയ്യുന്നവരെ കേസിൽപ്പെടുത്തുന്നത് പിണറായി വിജയന്‍റെ ഏകാധിപത്യ ഭരണത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ ഖനന നീക്കത്തിനെതിരെ നടത്തുന്ന സത്യാഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തോട്ടപ്പള്ളിയിലെത്തി. കരിമണല്‍ കടത്തിനെതിരെയുള്ള പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചാലും സമരം അടിച്ചമര്‍ത്താനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.