വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മകള്‍ കാറപകടത്തില്‍ മരിച്ചു

Jaihind Webdesk
Tuesday, September 25, 2018

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരത്ത് അപകടത്തിൽ പെട്ടു. ബാലഭാസ്കറിന്‍റെ മകള്‍ തേജസ്വി ബാല (2) അപകടത്തില്‍ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ പരിക്കേറ്റ ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ തുടങ്ങിയവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബാലഭാസ്കറിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴക്കൂട്ടം താമരക്കുളത്തിന് സമീപം പുലർച്ചെ 4.30 നായിരുന്നു അപകടം. തൃശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വി,  ഡ്രൈവര്‍ അർജുൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. മകൾ തേജസ്വിയെ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചിരുന്നു. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമാണ്. അപകടത്തിന്‍റെ ആഘാതത്തിൽ ബാലഭാസ്ക്കറിന്റെ തലയിൽ പൊട്ടലുകൾ ഉള്ളതായി സ്കാനിംഗിൽ കണ്ടെത്തി. ബാലഭാസക്കറിന്റെ നട്ടെല്ലിനും പരിക്കേറ്റിറ്റുണ്ട്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകായിരുന്നു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരത്തിലിടിച്ച കാറിന്റെ മുൻ ഭാഗം പുർണമായും തകർന്നു. ബാലഭാസ്ക്കറും മകളും മുൻ ഭാഗത്തെ സീറ്റിലാണിരുന്നത്. ഈ ഭാഗത്തേക്കാണ് കാർ ഇടിച്ചുനിന്നത്. ഇതാണ് മകളുടെ മരണത്തിനും ബാലഭാസ്ക്കറുടെ ഗുരതര പരിക്കിനും കാരണമായത്. തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.