ഡോളർ കടത്ത് : കസ്റ്റംസിന് മുമ്പാകെ രണ്ടാമതും ഹാജരാകാതെ വിനോദിനി ബാലകൃഷ്ണൻ

Jaihind News Bureau
Tuesday, March 23, 2021

 

കൊച്ചി : ഡോളർ കടത്ത് കേസിൽ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ വീണ്ടും കസ്റ്റംസിന് മുമ്പാകെ ഹാജരായില്ല. രണ്ടാം തവണയാണ് വിനോദിനി ബാലകൃഷ്ണൻ ഹാജരാകാതിരിക്കുന്നത്. വിനോദിനിക്കെതിരെ കസ്റ്റംസ് ജാമ്യമില്ലാ വാറന്‍റിന് കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകാനായിരുന്നു രണ്ടാമത്തെ നോട്ടീസിലെ നിര്‍ദ്ദേശം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നോട്ടീസ് ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരാകാതിരിക്കുകയായിരുന്നു. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കസ്റ്റംസ് ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് രണ്ടാമത് നോട്ടീസ് അയച്ചത്. രണ്ടാമതും ഹാജരാകാത്ത സാഹചര്യത്തിൽ ജാമ്യമില്ലാ വാറന്‍റിന് കസ്റ്റംസ് കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നൽകിയിരുന്നതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.