കെ റെയില്‍ സംവാദത്തില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ വന്നവരും കൂറുമാറി : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, April 29, 2022

കൊച്ചി : കെ. റെയില്‍ സംവാദത്തില്‍ ആര്‍.വി.ജി മേനോന്‍ സൗമ്യമായി ചെറുപുഞ്ചിരിയോടെ പത്ത് മിനിട്ട് സംസാരിച്ച ലളിതമായ വാക്കുകള്‍ മാത്രം മതി ഇതുവരെ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ എല്ലാ വന്‍മതിലുകളും വീഴാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  യു.ഡി.എഫും കോണ്‍ഗ്രസും നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ത്തിയ അതേ വാദമുഖങ്ങള്‍ തന്നെയാണ് ആര്‍.വി.ജി മേനോനും ഉന്നയിച്ചത്. സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ വന്നവരും അവസാനം കൂറ് മാറുന്ന കാഴ്ചയാണ് സംവാദത്തില്‍ കണ്ടത്. വീടുകളില്‍ കയറി കല്ലിടുന്നതിന് എതിരെ അവര്‍ക്ക് ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള പദ്ധതിയാണെന്നാണ് സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ എത്തിയ റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയര്‍ പറഞ്ഞത്. അത് ശരിയാണെങ്കില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്. കേരളത്തിലെ പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്ത് വരേണ്യവര്‍ഗത്തിന് വേണ്ടി സില്‍വര്‍ ലൈന്‍ ഒരുക്കുന്ന പദ്ധതിയില്‍ എന്ത് ഇടതുപക്ഷ സമീപനമാണുള്ളത്? ഈ സര്‍ക്കാരിന്റേത് തീവ്രവലതുപക്ഷ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

25 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്നും എടുക്കണമെങ്കില്‍ ധനകാര്യ വകുപ്പിന്‍റെ അനുമതി വേണമെന്നാണ് നിര്‍ദ്ദേശം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയലേക്ക് സംസ്ഥാനം കൂപ്പ് കുത്തുകയാണ്. സര്‍ക്കാരിന്‍റെ കയ്യില്‍ പണമില്ല. എന്നിട്ടും പെരിയയില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവരെ രക്ഷിക്കാന്‍ സുപ്രീം കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ക്ക് ഫീസായി 24.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാരിന് പണമുണ്ട്. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലാണ് രണ്ടു ലക്ഷം കോടിയുടെ സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സംവാദത്തിന്റെ പശ്ചാത്തലത്തിലെങ്കിലും പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കൊച്ചിയിലെ സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് അന്വേഷിക്കുകയാണ്. കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനായ ലീഗ് നേതാവിന്‍റെ മകന്‍ ഡിവൈഎഫ്ഐക്കാരനാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കളുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നയാളാണ്. ലീഗ് നേതാവിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് കസ്റ്റംസ് ഇതുവരെ പറഞ്ഞിട്ടില്ല. മക്കള്‍ ചെയ്ത കേസിന് പിതാക്കന്‍മാരെ കുറ്റവാളികളാക്കണമെങ്കില്‍ കേരളത്തില്‍ ആദ്യം ജയിലില്‍ പോകേണ്ടത് ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ തീരുമാനിച്ചോയെന്നും അദ്ദേഹം പറഞ്ഞു.