ആന്‍റിജന്‍ ടെസ്റ്റിനെ ആശ്രയിച്ചത് രോഗ വ്യാപനത്തിനടയാക്കി ; ആർടിപിസിആർ വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നു : വിഡി സതീശന്‍

Jaihind Webdesk
Wednesday, September 1, 2021
തിരുവനന്തപുരം : ആറ് ജില്ലകളിൽ മുഴുവൻ കൊവിഡ് ടെസ്റ്റുകളും ആർടിപിസിആർ ആക്കുവാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍റിജന്‍ ,പരിശോധനയെ പൂർണ്ണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകള്‍ ക്ലസ്റ്ററുകളായി മാറാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റെല്ലാ സംസ്ഥാനങ്ങളും പൂർണ്ണമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തിയപ്പോൾ നമ്മൾ ആന്റിജൻ ടെസ്റ്റിന്റെ പരിശോധനാ ഫലത്തെ ആധാരമാക്കിയാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളിൽ 25% മാത്രം ആർടിപിസിആർ  നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാവാൻ വഴി വച്ചതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്‍റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശരിയായ ദിശയിലേക്കുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
ആറ് ജില്ലകളിൽ മുഴുവൻ കോവിഡ് ടെസ്റ്റുകളും RT PCR ആക്കുവാനുള്ള തീരുമാനം വൈകി വന്ന വിവേകമാണ്. വിശ്വാസ്യത കുറഞ്ഞ ആന്റിജൻ പരിശോധനയെ പൂർണ്ണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകൾ ക്ലസ്റ്ററുകളായി മാറുവാൻ കാരണം. പരിശോധനകൾ പൂർണമായി RT PCR വേണമെന്ന് ആവശ്യപ്പെട്ടത് എന്റെ തന്നെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു.
എനിക്ക് ആദ്യം കോവിഡ് ബാധയുണ്ടായപ്പോൾ ആദ്യം നടത്തിയ ആന്റിജൻ ടെസ്റ്റ്‌ നെഗറ്റീവ് ആയിരുന്നു. തുടർന്ന് നടത്തിയ RT PCR ൽ ആണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. മറ്റെല്ലാ സംസ്ഥാനങ്ങളും പൂർണ്ണമായി RT PCR ടെസ്റ്റുകൾ നടത്തിയപ്പോൾ നമ്മൾ ആന്റിജൻ ടെസ്റ്റിന്റെ പരിശോധനാ ഫലത്തെ ആധാരമാക്കിയാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളിൽ 25% മാത്രം RT PCR നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാവാൻ വഴി വച്ചത്.
ആറ് ജില്ലകളിൽ മാത്രം ഈ തീരുമാനം പരിമിതപ്പെടുത്താതെ എല്ലാ ജില്ലകളിലും എത്രയും വേഗം മുഴുവൻ ടെസ്റ്റുകളും RT PCR ആക്കണം. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശരിയായ ദിശയിലേക്കുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.