തിരുവനന്തപുരം: സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളി ജീവനൊടുക്കി സംഭവത്തിൽ ഭരണ സംവിധാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണം. ഇനിയൊരു സജീവൻ ഉണ്ടാവാതിരിക്കാൻ വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും കൊച്ചി ആര്ഡി ഓഫീസിലെ ക്രമക്കേടുകളിലും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ചുവപ്പുനാട ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ആർഡിഒ ഓഫീസുകളിൽ നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മത്സ്യത്തൊഴിലാളി പറവൂർ മൂത്തകുന്നം വില്ലേജ് മാല്യങ്കര കോഴിക്കൽ വീട്ടിൽ സജീവനാണ് (57) ആത്മഹത്യ ചെയ്തത്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നിരാശനായ സജീവൻ സർക്കാർ സംവിധാനങ്ങൾക്കെതിരെ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീവനൊടുക്കിയത്.
പുരയിടം ബാങ്കിന് പണയപ്പെടുത്തി മറ്റ് ബാധ്യതകൾ തീർക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തന്റെ വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് മനസ്സിലാവുന്നത്. നിലമായതിനാൽ വായ്പ ലഭിച്ചില്ല. സ്ഥലത്തിന്റെ സ്വഭാവം മാറ്റാൻ വില്ലേജ് ഓഫിസ് വഴി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ബുധനാഴ്ച ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെത്താൻ പറഞ്ഞിരുന്നു. അതനുസരിച്ച് ബുധനാഴ്ച ആർ.ഡി.ഒ ഓഫിസിൽ പോയിരുന്നു. നിരാശനായാണ് മടങ്ങിയെത്തിയത്.
സർക്കാർ സംവിധാനങ്ങൾക്കെതിരെ കുറിപ്പ് എഴുതി തയാറാക്കിയ ശേഷം സജീവൻ ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിക്കുകയായിരുന്നു. പലർക്കുമുള്ള കടബാധ്യതകൾ തീർക്കാനായിട്ടാണ് സജീവൻ ബാങ്ക് വായ്പക്ക് ശ്രമിച്ചത്. ഇപ്പോഴത്തെ ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് തന്റെ മരണത്തിന് കാരണമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ റവന്യൂ മന്ത്രി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. ലാൻഡ് റവന്യൂ കമ്മിഷണർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.