‘മുഖ്യമന്ത്രി പരാജിതന്‍’ ; കാപ്പ നിയമം നോക്കുകുത്തി, കേരളത്തിലെ ജയിലറകളെ സുഖവാസ കേന്ദ്രങ്ങളാക്കുന്നു : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, February 23, 2022

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി പരാജിതനാണെന്ന് തുറന്നടിച്ച് വിഡി സതീശന്‍. ഒറ്റപ്പെട്ട സംഭവമെന്നത് പിണറായി ഭരണകാലത്ത് ഒരു തമാശയാണ്. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. പാർട്ടിയുടെ അനാവശ്യ ഇടപെടൽ പൊലീസിനെ നിഷ്‌ക്രിയമാക്കി. ഏരിയ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

”ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണം. കാപ്പ നിയമം നോക്കുകുത്തിയായി മാറി. പ്രതിപക്ഷമാണ് കേരളത്തിലെ ക്രമസമാധാനം തകർക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശം തമാശയാണ്. തീവ്രവാദ സംഘടനകളൊൾ കൂടുതൽ തീവ്രമായി കൊലപാതകങ്ങൾ നടത്തുന്ന സി.പി.എമ്മാണ് യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത്.”

കേരളത്തിലെ ജയിലറകൾ സുഖവാസ കേന്ദ്രങ്ങളാണ്. ഹരിദാസിന്റെ കൊല നടക്കുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തു. ധീരജിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകികളെ സംരക്ഷിക്കില്ല. കൊലപാതകം ആസൂത്രിതമാണോ എന്ന് സ്വന്തം പൊലീസിനോട് മുഖ്യമന്ത്രി ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.