തലശേരി കൊലപാതകം അപലപനീയം ; സംസ്ഥാനത്ത് ഗുണ്ടകളുടെയും അക്രമിസംഘങ്ങളുടെയും അഴിഞ്ഞാട്ടം : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കണ്ണൂർ തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി – ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. ആർഎസ്എസ് – സിപിഎം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നു. കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പൊലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. പൊലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പൊലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. അതിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നത്. സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment