കൊച്ചി : കെ.റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് പ്രവർത്തകർ എറണാകുളം കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തു.കെ റെയിൽ വിരുദ്ധ സമരത്തിനായി ജനകീയ സമിതി ഉണ്ടാക്കുമെന്നും
ഇരകളെ കൂട്ടി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും മൗനത്തിലാണ്. ദേശ ദ്രോഹികളും വികസന വിരുദ്ധരും ആണ് എതിർക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. പാർട്ടി സെക്രട്ടറി ആയിരുന്ന് കേരളത്തിലെ വികസനത്തിനു തുരങ്കം വച്ച പിണറായി വിജയനാണ് ഇത് പറയുന്നത്. കെ എസ് അർ ടി സിയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
വരാനിരിക്കുന്ന തലമുറകളുടെ മേൽ ഈ കട ഭാരം കെട്ടിവെയ്ക്കാണോ എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിമാർ എംഎൽഎമാർ കെപിസിസി ഡിസിസി ഭാരവാഹികൾ വിവിധ യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.