വിഴിഞ്ഞം പദ്ധതി : സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, September 24, 2021

 

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം വൈകുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരാര്‍ പ്രകാരം 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാകേണ്ടതായിരുന്നു. ഇപ്പോള്‍ മൂന്നുവര്‍ഷത്തെ സാവകാശം കൂടി വേണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കരാര്‍ വ്യവസ്ഥകള്‍ അദാനി ഗ്രൂപ്പ് ലംഘിച്ചിട്ടും അതിനെതിരെ നിയമ നടപടി സ്വീകരിക്കാനോ വ്യവസ്ഥ പ്രകാരമുള്ള പിഴ ഈടാക്കാനോ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണ്.

ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമെന്ന വ്യവസ്ഥയോടെയാണ് 2015-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കിയത്. 2019 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് മുന്നോട്ടു പോകാനാകും. അതിനു ശേഷവും പദ്ധതി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രതിദിനം 12 ലക്ഷം രൂപ വീതം പിഴ ഈടാക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിനൊന്നും തയാറാകാതെ അദാനി ഗ്രൂപ്പിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

പദ്ധതിക്കായി യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റെടുത്തു നല്‍കിയ ഭൂമി അല്ലാതെ കൂടുതലൊന്നും ചെയ്യാന്‍ ആറു വര്‍ഷമായിട്ടും ഇടതു സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. റെയില്‍വെ ലൈന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. 3,100 മീറ്റര്‍ നീളത്തിലുള്ള പുലിമുട്ടാണ് നിര്‍മ്മിക്കേണ്ടതെങ്കിലും 850 മീറ്റര്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.

വിഴിഞ്ഞം തുറമുഖം ഇടതു സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്ന് തകര്‍ക്കരുത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.