ക്വാറൻ്റൈൻ ഒഴിവാക്കിയ തീരുമാനത്തിന് ‘കാരണഭൂതൻ’ ആരായാലും കുഴപ്പമില്ല, പാവം പ്രവാസികൾക്ക് ആശ്വാസമാകുമല്ലോ

Jaihind Webdesk
Friday, February 4, 2022

രോഗലക്ഷണങ്ങളില്ലാത്ത പ്രവാസികൾക്ക് ക്വാറൻ്റൈൻ ഒഴിവാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരുമാനം ഏത് സാഹചര്യത്തിലാണെങ്കിലും പ്രവാസികൾക്ക് ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന സാഹചര്യത്തിലാണോ ക്വാറൻ്റൈൻ ഒഴിവാക്കിയതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. പ്രവാസികൾക്കെതിരായ  നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും സർക്കാർ ഇതുവരെ കണ്ട ഭാവം നടിച്ചിരുന്നില്ല.

പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

അങ്ങനെ ഒടുവില്‍ ആ പ്രഖ്യാപനവും വന്നു…

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതി. രോഗലക്ഷണം ഉള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്ക വിലക്കുള്ളൂ. എട്ടാം ദിവസം ആര്‍.ടി.പി.സി.ആറും വേണ്ട. നല്ലത്, വൈകിയാണെങലും വിവേകം ഉണ്ടായാല്‍ അത് അംഗീകരിക്കണമല്ലോ.

പാവം പ്രവാസികള്‍….

എത്ര നാളായി അവര്‍ കരഞ്ഞ് പറയുന്നു. എന്നിട്ടും സര്‍ക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ആര്‍ക്ക് സമയം?

പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോള്‍ കണ്ടെത്തിയ വിദഗ്ധ സമിതിയുടെ വൈദഗ്ധ്യത്തെ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇത്രയേറെ വൈദഗ്ധ്യം കാട്ടിയിട്ടും കോവിഡ് കൂടിയത് അന്തര്‍ദേശീയ പ്രതിഭാസത്തിന്റെ ഭാഗമാണെന്നതാണ് സൈബര്‍ ബുദ്ധിജീവികളുടെ കണ്ടെത്തല്‍. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം എന്നുള്ളത് കൊണ്ട് പാര്‍ട്ടി സമ്മേളന വേദിയിലൊന്നും കൊറോണ വൈറസിന് കടക്കാനേ കഴിഞ്ഞില്ല. വിദേശ രാജ്യങ്ങളില്‍ അത്ര ആസൂത്രമില്ല അതുകൊണ്ടാണ് പ്രവാസികളെ പിടിച്ചു നിര്‍ത്തി പരിശോധിച്ചത്.

എന്നാലിപ്പോള്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ വേണ്ടെന്നു തീരുമാനിച്ചതിനും ചിലര്‍ക്ക് റോളുണ്ടെന്നാണ് കേൾക്കുന്നത്. വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചെത്തുന്നത് കൊണ്ട് ക്വാറന്റെൻ ഒഴിവാക്കി എന്ന് പറയുന്നവരുണ്ട്. ഈ സംശയം നേരിട്ട് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ആരോഗ്യ മന്ത്രിയുടെ തിരക്ക് നാം മനസിലാക്കണമല്ലോ. അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ വേണ്ട. ചോദിച്ചാലും ഉത്തരമുണ്ടാകില്ല.

എന്തായാലും പുതിയ തീരുമാനത്തിന് ‘കാരണഭൂത’ ൻ ആരായാലും കുഴപ്പമില്ല. അഭിവാദ്യങ്ങള്‍..
പാവപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുമല്ലോ …