ബിജെപി അസഹിഷ്ണുതയുടെ രാഷ്ട്രീയം അവസാനിപ്പിക്കണം, മാധ്യമങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം ; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വി.ഡി സതീശന്‍

Jaihind Webdesk
Thursday, June 3, 2021

 

തിരുവനന്തപുരം : വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിധിയുടെ സന്ദേശം ഉൾക്കൊണ്ട് അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ബി.ജെ.പി ഭരണകൂടങ്ങൾ ജനാധിപത്യ രീതിയിൽ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള ഇടം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയിലെ സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെ പോലും പ്രതികാര മനോഭാവത്തോടെയാണ് ബി.ജെ.പി. സർക്കാരുകൾ നേരിടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവക്കെതിരെ ഹിമാചൽ പ്രദേശ് പോലിസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദു ചെയ്ത സുപ്രീം കോടതി വിധി ഏറെ സന്തോഷം നൽകുന്നു. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുക, ഭരണാധികാരികളെ വിമർശിക്കുക എന്നത് മാധ്യമ ധർമ്മമാണ്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ഭരണം പിടിച്ചതിനു ശേഷം പത്രമാധ്യമങ്ങൾ സ്വാധീനിച്ചും, സ്വാധീനത്തിൽ വഴിപ്പെടാത്തവരെ ഭീഷണി കൊണ്ടും പ്രതികാര നടപടി കൊണ്ടും വരുതിയിലാക്കാൻ ശ്രമിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തന്റെ യൂട്യൂബ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മരണങ്ങളെയും തീവ്രവാദി ആക്രമണത്തെയും വോട്ടുകൾ ആക്കാൻ ശ്രമിക്കുന്നു എന്ന ഒരു പരാമർശത്തിന്റെ പേരിലാണ് ഹിമാചൽ പ്രദേശിലെ ഒരു ബി.ജെ.പി. പ്രവർത്തകൻ നൽകിയ ഒരു പരാതിയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്. ഇന്ന് ആ കേസ് റദ്ദ് ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതാർഹമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഉത്തർ പ്രദേശ് ഉൾപ്പടെ കോവിഡ് മഹാമാരിയിലെ സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെ പോലും പ്രതികാര മനോഭാവത്തോടെയാണ് ബി.ജെ.പി. സർക്കാരുകൾ നേരിടുന്നത്. കഴിഞ്ഞ വർഷം മാത്രം 67 കേസുകളാണ് മാധ്യമപ്രവർത്തകർക്കെതിരെ അവരുടെ ജോലി ചെയ്തതിന്റെ പേരിൽ ചാർത്തിയത്. ഇതിൽ സിംഹഭാഗവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
ഈ വിധിയുടെ സന്ദേശം ഉൾക്കൊണ്ടു അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ബി.ജെ.പി. യുടെ ഭരണകൂടങ്ങൾ ജനാധിപത്യ രീതിയിൽ മാധ്യമങ്ങൾക്കു പ്രവർത്തിക്കുവാനുള്ള ഇടം നൽകണം.