‘കുഞ്ഞനന്തന്‍റെ ശവസംസ്കാരവും കടകംപള്ളിയുടെ ആള്‍ക്കൂട്ടവും കീം പരീക്ഷയുമൊക്കെ പ്രതിപക്ഷം ഉണ്ടാക്കിയതല്ലല്ലോ ?’; ഐസക്കിന് വി.ഡി സതീശന്‍റെ മറുപടി

Jaihind News Bureau
Friday, July 24, 2020

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് ഉത്തരവാദികള്‍ പ്രതിപക്ഷമെന്ന തരത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വി.ഡി സതീശന്‍ എംഎല്‍എയുടെ മറുപടി. സാധാരണ സൈബര്‍ കമ്മിയുടെ നിലവാരത്തിലേക്ക് കേരളത്തിന്റെ ധനമന്ത്രി വീണുപോകരുതായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞനന്തന്‍റെ  ശവസംസ്‌കാരവും കീം പരീക്ഷയും കടകംപള്ളിയുടെ ആള്‍ക്കൂട്ടവുമെല്ലാം പ്രതിപക്ഷം ഉണ്ടാക്കിയതല്ലല്ലോ എന്ന് എന്നും വി.ഡി സതീശന്‍ ചോദിച്ചു.

‘ഐസക്ക് ഇതൊക്കെ വെറുതെ പറയുന്നതാണെന്ന് ആർക്കാണറിയാത്തത്? ഈ അഴിമതി മുഴുവൻ നടന്നപ്പോൾ ധനകാര്യ വകുപ്പ് എവിടെയായിരുന്നു ? റീബിൽഡ് പദ്ധതിയിലോ കൊവിഡ് പ്രതിരോധ പരിപാടിയിലോ ഐസക്കിനെ പിണറായി അടുപ്പിച്ചിട്ടില്ലെന്ന് അങ്ങാടിപ്പാട്ടല്ലേ ? കുത്തഴിഞ്ഞു കിടക്കുന്ന ആ നികുതി വകുപ്പ് ഒന്ന് നേരെയാക്കി കുറച്ച് നികുതിയെങ്കിലും പിരിച്ച് ധനവകുപ്പിന്‍റെ  പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതല്ലേ നല്ലത്?’-വി.ഡി സതീശന്‍ കുറിച്ചു.

 
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഇന്നലെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ഒരു fb പോസ്റ്റ് കണ്ടു. കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികളായ പ്രതിപക്ഷത്തിനെ വിചാരണ ചെയ്യണം എന്നാണ് പോസ്റ്റിൽ പറയുന്നത്. സാധാരണ സൈബർ കമ്മിയുടെ നിലവാരത്തിലേക്ക് കേരളത്തിന്റെ ധനമന്ത്രി വീണു പോകരുതായിരുന്നു.
ആരോപണം ഒന്ന്: വാളയാർ അതിർത്തിൽയു ഡി എഫ് ജനപ്രതിനിധികൾ പ്രശ്നമുണ്ടാക്കി.
കുടിവെള്ളവും ഭക്ഷണവുമില്ലാതെ പൊരിവെയിലത്ത് ഇരിക്കാൻ ഒരു കസേര പോലുമില്ലാതെ ഗർഭിണികളടക്കം നൂറുകണക്കിനാളുകൾ അതിർത്തിയിൽ ഒരുമിച്ചുകൂടാൻ കാരണമായ കേരള സർക്കാർ അല്ലേ ഒന്നാംപ്രതി.
ആരോപണം രണ്ട് : സുരക്ഷാ മുൻകരുതലുകളെപ്പറ്റിയുള്ള ജനങ്ങളുടെ ധാരണ പ്രതിപക്ഷം തകർത്തു.
എന്താണ് ഉദ്ദേശിച്ചതെന്ന് ഐസക്കിനോടു തന്നെ ചോദിക്കണം –
ആരോപണം മൂന്ന് : പൊതു ആരോഗ്യ സംവിധാനത്തിൽ കേരളത്തിനുള്ള സ്ഥാനം പ്രതിപക്ഷത്തെ അലോസരപ്പെടുത്തി.
രാജഭരണം തുടങ്ങി കേരളത്തിലെ എല്ലാ ജനകീയ സർക്കാരുകൾക്കും അവകാശപ്പെട്ടത് ഒറ്റക്ക് അടിച്ചെടുക്കാനുള്ള സി പി എം ശ്രമം.
സർക്കാർ എന്താണ് ചെയ്തത് ?
1. പ്രവാസികൾ കേരളത്തിലെത്തിയാൽ 2.5 ലക്ഷം മുറികൾ. ( ബാത്ത് അറ്റാച്ച്ഡ്) . എവിടെയാണെന്ന് ആർക്കും ഇതുവരെ മനസ്സിലായിട്ടില്ല.
2. ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം കുറച്ചു കാട്ടാൻ നടത്തിയ ശ്രമമാണ് രോഗവ്യാപനത്തിന് കാരണമായത്. ടെസ്റ്റുകൾ നടത്തുന്നതിൽ ഇന്ത്യയിൽ 19 ാംസ്ഥാനമാണ് കേരളത്തിനുള്ളത്.
3. എല്ലാ ദിവസവും മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാനും നടപ്പാക്കാനുമുള്ള സംവിധാനങ്ങളുടെ അഭാവം.
4. രോഗവ്യാപനത്തിനുള്ള സാധ്യതകൾ പഠിക്കാതെ കേരളം എല്ലാത്തിനും മുൻപന്തിയിലാണെന്ന് കാണിക്കാൻ പി ആർ ഏജൻസികളെ വച്ച് നടത്തിയ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
5. എല്ലാവരും കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കുമ്പോൾ സർക്കാർ ശ്രദ്ധ മുഴുവൻ അഴിമതിയിലായിരുന്നു.
6. കീം പരീക്ഷ വാശിയിൽ നടത്തി , കുട്ടികളെ രോഗികളാക്കുകയും രക്ഷാകർത്താക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
7. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിക്കാൻ ശ്രമിച്ചു.
പ്രതിപക്ഷം ചെയ്തത് :
1.മുഴുവൻ നേതാക്കളും എംപിമാരും എം എൽ എമാരും യുഡിഎഫ് പ്രാദേശിക സർക്കാരുകളും പാർട്ടി പ്രവർത്തകരും കൊവിഡ് പ്രതിരോധത്തിൽ പൂർണ്ണമായി സഹകരിച്ചു.
2. കൊവിഡിന്റെ മറവിൽ നടന്ന സ്പ്രിംഗ്ളർ, ബെവ്കോ, ഇമൊബിലിറ്റി, പമ്പാമണൽ തുടങ്ങിയ വമ്പൻ അഴിമതികളെ തുറന്നു കാട്ടി.
3. കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസുമായി കള്ളക്കടത്തു കാർക്കുള്ള ബന്ധം പുറത്ത് വന്നപ്പോൾ സമരം ചെയ്തു.
അഴിമതിക്കും സ്വർണ്ണക്കള്ളക്കടത്തിനും എതിരായി ശക്തമായ നിലപാടെടുത്തതാണോ പ്രതിപക്ഷം ചെയ്ത തെറ്റ്?
ഇതല്ലാതെ എവിടെയെങ്കിലും രോഗം പടരാൻ പ്രതിപക്ഷം കാരണമായോ? കുഞ്ഞനന്തന്റെ ശവസംസ്ക്കാരവും , കീം പരീക്ഷയും കടകംപിള്ളിയുടെ ആളെക്കൂട്ടലുമൊന്നും പ്രതിപക്ഷം ഉണ്ടാക്കിയതല്ലല്ലോ ?
ഐസക്ക് ഇതൊക്കെ വെറുതെ പറയുന്നതാണെന്ന് ആർക്കാണറിയാത്തത്? ഈ അഴിമതി മുഴുവൻ നടന്നപ്പോൾ ധനകാര്യ വകുപ്പ് എവിടെയായിരുന്നു. ? റീബിൽഡ് പദ്ധതിയിലോ കൊവിഡ് പ്രതിരോധ പരിപാടിയിലോ ഐസക്കിനെ പിണറായി അടുപ്പിച്ചിട്ടില്ലെന്ന് അങ്ങാടിപ്പാട്ടല്ലേ ?
കുത്തഴിഞ്ഞു കിടക്കുന്ന ആ നികുതി വകുപ്പ് ഒന്ന് നേരെയാക്കി കുറച്ച് നികുതിയെങ്കിലും പിരിച്ച് ധനവകുപ്പിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതല്ലേ നല്ലത്?

https://www.facebook.com/VDSatheeshanParavur/posts/3276485722410370