‘അണികള്‍ ദൈവമാക്കിയെന്നുവച്ച് വിമര്‍ശനത്തിന് അതീതനല്ല’ ; മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അണികള്‍ ദൈവമാക്കിയെന്നുവച്ച് മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ല. ഏത് ദൈവമായാലും അഭിപ്രായം പറയും, വിമര്‍ശിക്കും. മുഖ്യമന്ത്രി കോമണ്‍സെന്‍സ് ഉപയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്തിന്റെ ലോക്ഡൗണ്‍ നയത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. അടച്ചിടല്‍ അശാസ്ത്രീയമാണ്. കൊവിഡില്‍ ജനജീവിതം ദുസഹമായപ്പോള്‍ പരിഹാരം കാണാന്‍ സര്‍ക്കാരിനായില്ല. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും  അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ഒരു കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ഇന്ത്യയിലാണ്. ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലും. വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും. ഇതെന്ത് നയമാണെന്നും ബവ്കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്തെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കൊവിഡ് മൂലം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി വിശദീകരിച്ചു.

Comments (0)
Add Comment