ഹൈന്ദവ വിശ്വാസികള്‍ ഭക്തിഭാവത്തോടെ ഉരുവിട്ടിരുന്ന ശ്ലോകങ്ങളെല്ലാം ഹിന്ദുത്വവാദികള്‍ കൊലവിളികളാക്കി മാറ്റുന്നു: വി.ഡി.സതീശന്‍

Jaihind Webdesk
Friday, July 26, 2019

VD-Satheesan

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കുന്ന വാള്‍ ഹൈന്ദവ വിശ്വാസത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുദ്രാവാക്യമായ ഹിന്ദുത്വത്തെ പ്രചരിപ്പിക്കുന്നതിനാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. ഹൈന്ദവ വിശ്വാസികള്‍ ഭക്തിഭാവത്തോടെ ഉരുവിട്ടിരുന്ന ശ്ലോകങ്ങളെല്ലാം ഹിന്ദുത്വവാദികള്‍ കൊലവിളികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വി.ഡി.സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിരഞ്ഞെടുപ്പിന് മുന്‍പായി അയ്യപ്പന്മാര്‍ ഭക്തിയോടെ ഏറ്റുപാടിയിരുന്ന ശരണമന്ത്രം ഹിന്ദുത്വവാദികള്‍ ഉപയോഗിച്ചത് പോലീസിനെ നേരിടാനും, സ്ത്രീകളെ ആക്രമിക്കാനും, ഹര്‍ത്താല്‍ നടത്തുവാനുമായുള്ള രാഷ്ട്രീയ മുദ്രാവാക്യമായിട്ടാണ്. കേരളം വിട്ടാല്‍ ബംഗാള്‍ ഉള്‍പ്പടെ വര്‍ഗീയ ധ്രുവീകരണത്തിനു ആ മുദ്രാവാക്യം ജയ് ശ്രീറാം ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഹൈന്ദവ വിശ്വാസികള്‍ ഭക്തിഭാവത്തോടെ ഉരുവിട്ടിരുന്ന ശ്ലോകങ്ങളെല്ലാം ഹിന്ദുത്വവാദികള്‍ കൊലവിളികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പായി അയ്യപ്പന്മാര്‍ ഭക്തിയോടെ ഏറ്റുപാടിയിരുന്ന ശരണമന്ത്രം ഹിന്ദുത്വവാദികള്‍ ഉപയോഗിച്ചത് പോലീസിനെ നേരിടാനും, സ്ത്രീകളെ ആക്രമിക്കാനും, ഹര്‍ത്താല്‍ നടത്തുവാനുമായുള്ള രാഷ്ട്രീയ മുദ്രാവാക്യമായിട്ടാണ്. കേരളം വിട്ടാല്‍ ബംഗാള്‍ ഉള്‍പ്പടെ വര്‍ഗീയ ധ്രുവീകരണത്തിനു ആ മുദ്രാവാക്യം ജയ് ശ്രീറാം ആയിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷവും ജയ് ശ്രീറാം വിളികള്‍ അന്നന്നത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവരെ അവരുടെ വിശ്വാസങ്ങളുടെ പേരില്‍ തെരുവില്‍ തച്ചുകൊല്ലാനുള്ള ആഹ്വാനമാക്കി മാറ്റുകയായിരുന്നു സംഘപരിവാര്‍. ഭാരതത്തിലെ നാല്പത്തിയൊമ്പത് പ്രമുഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ ഉന്നയിച്ചത് ഈ ആള്‍കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെയുള്ള രാജ്യത്തിന്റെ വികാരമായിരുന്നു.

അതില്‍ ഏറ്റവും പ്രധാനിയായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കുന്ന വാള്‍ ഹൈന്ദവ വിശ്വാസത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുദ്രാവാക്യമായ ഹിന്ദുത്വത്തെ പ്രചരിപ്പിക്കുന്നതിനാണ്. ശബരിമലയിലെ മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയമായി അപ്രസക്തമാണെന്ന് ബോധ്യപ്പെട്ട സംഘപരിവാര്‍ ആ മുദ്രാവാക്യത്തെ ചവറ്റുകൊട്ടയിലിട്ട് പുതിയ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്. ഏറ്റവും ഭംഗിയായി എന്റെ സുഹൃത്ത് കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍ ഈ രാഷ്ട്രീയ വക്രതയെ അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു.