‘പശുവിനെക്കുറിച്ച് ചോദിച്ചാല്‍ കെട്ടിയിട്ട തെങ്ങിനെക്കുറിച്ച് പറയും’ ; മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, July 26, 2021

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പശുവിനെക്കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പശുവിനെ കെട്ടിയിട്ട തെങ്ങിനെക്കുറിച്ച് പറയുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കേസുമായി ബന്ധപ്പെട്ട് അവാസ്തവമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. മുൻപ് പറഞ്ഞതെല്ലാം മാറ്റി പറയുന്ന ഗതികേടിലാണ് മുഖ്യമന്ത്രി. എല്ലാ ഒത്തുതീർപ്പിനും കൂട്ടുനിന്നത് മുഖ്യമന്ത്രിയാണ്. പ്രതികളാകേണ്ടവർ സാക്ഷികളായത് പിണറായി ഇന്ദ്രജാലമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പ്രധാനപ്പെട്ട ഒരു കേസിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ബിജെപി നേതാവും പ്രതിയാകില്ല എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് കേസ് അന്വേഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. പണത്തിന്റെ സ്രോതസും ബിജെപിയുടെ പങ്കും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.  കുഴല്‍പ്പണക്കേസ് ഒതുക്കിതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് റോജി എം. ജോണ്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സിപിഎം – ബിജെപി ധാരണയുടെ ഭാഗമെന്ന് അദ്ദേഹം ആരോപിച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ എല്ലാ ബി.ജെ.പിക്കാരും സാക്ഷികളായി മാറി. ധർമ്മരാജന്റെ രഹസ്യമൊഴി പോലും പൊലീസ് രേഖപ്പെടുത്തിയില്ല. ബിജെപിക്ക് സ്വൈരവിഹാരം നടത്താനുള്ള അന്തർധാരയാണോ എന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കേരള പൊലീസിനെയും റോജി പരിഹസിച്ചു. സൂത്രധാരന്മാർ പ്രതിയാകാതെ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമുള്ള കഴിവാണെന്നും അദ്ദേഹം പരിഹസിച്ചു.