തിരുവനന്തപുരം : വർക്കല ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വാമിയുടെ വിയോഗം സമൂഹത്തിലെ ആത്മീയരംഗത്ത് വലിയ വിടവാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു. ഗുരുവിന്‍റെ ദർശനങ്ങളുടെ അടിയുറച്ച വിശ്വാസിയും പ്രചാരകനുമായിരുന്നു സ്വാമി പ്രകാശാനന്ദ.
മതങ്ങൾക്ക് പുറത്തേക്കു ആത്മീയതയെ പ്രതിഷ്ഠിക്കുന്നതിനും ഈ സമൂഹത്തിലെ പല അനാചാരങ്ങൾക്കുമെതിരെ ഉറച്ച ശബ്ദവും ആയിരുന്നു അദ്ദേഹം. ജീവിത ശൈലി കൊണ്ടും ഒരു മാതൃകയായിരുന്നു ആ സന്യാസിവര്യൻ. ആത്മീയതയിൽ അടിയുറച്ചു നിന്ന് ശ്രീനാരായണീയ പ്രസ്ഥാനത്തിന് കരുത്തു പകർന്ന അദ്ദേഹത്തിന്റെ സമാധി വലിയ ഒരു ശൂന്യതയാണ് ഉണ്ടാക്കുന്നത്- വി.ഡി സതീശന്‍ പറഞ്ഞു.