വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ കൈവരി തകർന്ന് അപകടം; കടലില്‍ വീണ് 15 പേർക്ക് പരിക്ക്

 

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്‍റെ കൈവരി തകർന്ന് അപകടം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ കടലില്‍ വീണു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തിരയില്‍പ്പെട്ട് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ കൈവരി തകർന്നാണ് അപകടമുണ്ടായത്. കൈവരി തകർന്നതിന് പിന്നാലെ വന്ന തിരമാലയില്‍ ഇതിലുണ്ടായിരുന്നവർ കടലില്‍ വീഴുകയായിരുന്നു.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തിരമാലയില്‍പ്പെട്ട് ആർക്കും കരയിലേക്ക് എത്താനായില്ല. പിന്നീട് രക്ഷാപ്രവർത്തകർ എത്തി ഇവരെ കരയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കൂടുതൽ പേർ കടലിൽ വീണോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുന്നുണ്ട്. ശക്തമായ തിരമാല ഉണ്ടായിരുന്നിട്ടും ഇത് കണക്കിലെടുക്കാതെ ആളുകളെ കയറ്റിയതാണ് അപകടത്തിന് ഇടയാക്കിയത്. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് വർക്കയിലേത്. കഴിഞ്ഞ ഡിസംബർ 26-ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലം ഉദ്‌ഘാടനം ചെയ്‌തത്‌.

കഴിഞ്ഞ നവംബറിലും തൃശൂർ ചാവക്കാട് ബീച്ചിലും ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ അപകടം നടന്നിരുന്നു. 100 മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ മധ്യഭാഗത്തെ 10 മീറ്ററോളം അന്ന് വേർപെട്ടുപോയിരുന്നു. 22 സഞ്ചാരികളും 6 ജീവനക്കാരുമാണ് അപകടസമയത്ത് ബ്രിഡ്‌ജിൽ ഉണ്ടായിരുന്നത്. കടലിലൊഴുകിയ ഫ്ലോട്ടിംഗ്‌ ബ്രിഡ്‌ജിന്‍റെ ഭാഗം പിന്നീട് കരയ്ക്ക് കയറ്റിയിരുന്നു.  അന്ന് അദ്ഭുതകരമായാണ് ബ്രിഡ്‌ജിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്.

Comments (0)
Add Comment