എല്‍.ഡി.എഫില്‍ കലാപം: വടകരയില്‍ വിമതപ്പട; കൊലക്കത്തി രാഷ്ട്രീയക്കാരന്‍ ജയരാജനെ തോല്‍പ്പിക്കാന്‍ എല്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായി സലീം മടവൂര്‍; സ്വതന്ത്രനായി സി.പി.എം നേതാവ് സി.ഒ.ടി നസീര്‍

Jaihind Webdesk
Tuesday, March 12, 2019

പി ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിൽ വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി.  വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ പ്രഖ്യാപിത സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ മത്സരിക്കാന്‍ ഇടതുമുന്നണിയില്‍ നിന്നുതന്നെ നേതാക്കളുടെ സംഘം. ലോക് തന്ത്രിക ജനതാദള്‍ യുവജനസംഘടയുടെ പ്രസിഡന്‍റ്  സലീം മടവൂരും സി.പി.എം നേതാവ് സി.ഒ.ടി നസീറുമാണ് മത്സരത്തിന് തയ്യാറെടുക്കുകയാണ്. ജയരാജനുവേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് എൽ.ജെ.ഡിയിലെ ഒരുവിഭാഗം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമാണ് നസീര്‍. കണ്ണൂരില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് സി.ഒ.ടി നസീര്‍

വര്‍ഗീതയും കൊലപാതകവും വര്‍ധിച്ച സാഹചര്യത്തില്‍ യുവാക്കളുടെയും ജയരാജന്‍ വിരുദ്ധരുടെയും പിന്തുണയോടെ മണ്ഡലത്തില്‍ മത്സരിക്കാനാകുമെന്നാണ് സിഒടി നസീറിന്റെ പ്രതീക്ഷ. തലശ്ശേരി നഗരസഭ കൗണ്‍സിലറും സി.പി.എം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്‍മാറുകയാണുണ്ടായത്.

വീരേന്ദ്രകുമാറും എം.പി. വീരേന്ദ്രകുമാറും മകനും പാര്‍ട്ടിക്ക് തോല്‍വി ഉറപ്പുള്ള സീറ്റില്‍ പോലും മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നുപറഞ്ഞാണ് സലീം മടവൂര്‍ വടകരയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്മകന് മത്സരിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് സീറ്റേ വേണ്ടെന്ന നിലപാട് വീരേന്ദ്രകുമാര്‍ സ്വീകരിക്കുന്നതെന്നും സലീം കുറ്റപ്പെടുത്തുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം ഫേസ്ബുക്കിലൂടെയാണ് സലീം മടവൂര്‍ അറിയിച്ചത്.