സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം ; സ്റ്റോക്കുകള്‍ തീർന്നു, വാക്‌സിനേഷന്‍ മുടങ്ങും

Jaihind Webdesk
Saturday, April 10, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നിലവിലെ സ്‌റ്റോക്കുകള്‍ എല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ സ്റ്റോക്ക് വാക്‌സിന്‍ എത്തിയില്ലെങ്കില്‍ വാക്‌സിനേഷന്‍ മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ മറ്റു റീജിയണുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് 25000 പേർക്കുള്ള വാക്സീന്‍ മാത്രമാണ് ബാക്കിയുള്ളത്.

കേരളത്തിന് പുറമേ പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഏറ്റവും അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിലെ പല ജില്ലയിലും വാക്സിന്‍ വിതരണം നിര്‍ത്തി. ഒഡീഷയിലും പലയിടത്തും വാക്സിന്‍  കേന്ദ്രങ്ങള്‍ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ്.

ഒരാഴ്ചത്തേക്കുകൂടിയുള്ള വാക്സിന്‍ വിതരണഘട്ടത്തിലാണെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ആന്ധ്രയില്‍ വാക്സിന്‍ ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രമാണ്. ബീഹാറില്‍ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡില്‍ 2.9 ദിവസത്തേക്കും ഒഡിഷയില്‍ 4.4 ദിവസത്തേക്കും മാത്രം ശേഷിക്കുന്നു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ് വാക്സിനാണ്. ഇതില്‍ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു.

ഈ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് മരുന്ന് കമ്പനികള്‍ രംഗത്ത് വന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉല്‍പാദനം 70 മില്യണ്‍ ഡോസില്‍നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം ഡോസുള്ള പ്രതിമാസ ഉത്പാദനം അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ വാക്സിന്‍ ക്ഷാമം കണക്കിലെടുത്ത് വാക്സിന്‍ കയറ്റുമതി താത്കാലികമായി നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.