ബീഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു

Jaihind Webdesk
Monday, December 10, 2018

ന്യൂ ദല്‍ഹി: ബി.ജെ.പിക്ക് തിരിച്ചടി നല്‍കി ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. ലോക്‌സഭാ സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ കുശ്വാഹ പങ്കെടുക്കുമെന്നാണ് സൂചന. ബി.ജെ.പിക്കും എന്‍.ഡി.എക്കും കനത്ത ആഘതമാണ് രാജി.

40 സീറ്റുള്ള ബീഹാറില്‍ 17 സീറ്റില്‍ വീതം മത്സരിക്കാന്‍ ബി.ജെ.പിയും ജെ.ഡി.യും ധാരണയായതിന് പിന്നാലെയാണ് കുശ്വാഹയുടെ രാജി. കഴിഞ്ഞതവണ മൂന്നു സീറ്റില്‍ മത്സരിച്ച പാര്‍ട്ടി മൂന്നിടത്തും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ രണ്ടുസീറ്റുകള്‍ മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മുന്നണിവിട്ടത്.

പാര്‍ലമെന്റ് സമ്മേളനത്തിനും നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനും മുന്‍പ് ഡല്‍ഹിയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ചകളും സജീവമായി. ബിജെപി വിരുദ്ധ മുന്നണി ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളുടെ യോഗം വൈകീട്ട് മൂന്നിന് നടക്കും. ബിജെപിയുമായുള്ള സഖ്യം അേവസാനിപ്പിച്ച് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ പ്രതിപക്ഷ നേതൃയോഗത്തിനെത്തുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പുരോഗമിക്കുകയാണ്.