കൊവിഡ് കാലത്തെ പരീക്ഷ വിദ്യാര്‍ത്ഥികളുടെ ജീവന്‍ പണയം വെച്ചുള്ള തീക്കളി ; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ സുധാകരന്‍ എം.പി

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കൊവിഡ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ പരീക്ഷ തുടരാനുള്ള സര്‍വകലാശാലയുടെ നിലപാട് അപകടകരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വിദ്യാര്‍ത്ഥികളുടെ ജീവനും ജീവിതവും വെച്ചുള്ള തീക്കളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി കോളേജുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ കൊവിഡ് പോസീറ്റാവായത്. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്വയം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണ്. എന്നാല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടേയും നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥികളുടെ അശങ്കയറിയിക്കാന്‍ രക്ഷകര്‍ത്താക്കള്‍ കോളജ് അധികൃതരേയും മറ്റു ബന്ധപ്പെടുമ്പോള്‍ വേണമെങ്കില്‍ പരീക്ഷ എഴുതിയാല്‍ മതിയെന്ന ധിക്കാരം നിറഞ്ഞ പ്രതികരണമാണ് ഉണ്ടാകുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന സര്‍വകലാശാലകളുടേയും കോളേജ് മാനേജ്‌മെന്‍റിന്‍റെയും വാഗദതി ദുര്‍ബലമാണ്. കഴിഞ്ഞ ദിവസം പരീക്ഷ നടന്ന മിക്കയിടങ്ങളിലും കൊവിഡ് മാദനദണ്ഡം പാലിച്ചിട്ടില്ല. പരീക്ഷാ ഹാളിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ചേരുന്നതും സൗഹൃദം പങ്കുവെക്കുന്നതും തടയാനോ നിയന്ത്രിക്കാനോ ഒരു പരിധിവരെ സാധ്യമല്ല.

വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയാണ് പരീക്ഷ നടത്താന്‍ സര്‍വകലാശാലകള്‍ തീരുമാനിച്ചത്.വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്‍കിയിട്ടില്ല. കൊവിഡ് ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താനുള്ള മതിയായ യാത്രാസൗകര്യം ഒരുക്കിയില്ല. വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ സുധാകരന്‍ എം.പിആവശ്യപ്പെട്ടു.

Comments (0)
Add Comment