വിദ്യാര്‍ത്ഥികളെ കശാപ്പ് ചെയ്യുന്ന എസ്.എഫ്.ഐ; യൂണിവേഴ്‌സിറ്റി കോളേജ് എന്ന സി.പി.എം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്

Jaihind Webdesk
Friday, July 12, 2019

തിരുവനന്തപുരം: സി.പി.എം എന്ന ഫാഷിസ്റ്റ് സംഘടനയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായി മാറിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജ്. അവിടത്തെ വിദ്യാര്‍ത്ഥികളെ പാര്‍ട്ടി പരിപാടികളുടെ പരീക്ഷണ വസ്തുക്കളാക്കുകയാണ് പാര്‍ട്ടിക്കാര്‍. ഇന്ന് കോളേജ് ക്യാമ്പാസില്‍ പാട്ടുപാടിയതിന്റെ പേരില്‍ നെഞ്ചില്‍ കുത്തി കൊല്ലാന്‍ ശ്രമിച്ചത് അവസാന ഉദാഹരണം മാത്രമാണ്. കഴിഞ്ഞമാസമാണ് എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയും സമ്മര്‍ദ്ദവും സഹിക്കാനാകാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് മുമ്പും ഓരോവര്‍ഷവും എസ്.എഫ്.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പീഡനങ്ങള്‍ക്കിരയായി പഠനം ഉപേക്ഷിക്കേണ്ടിവരികയോ ജീവിതം ദുരിതത്തിലാകുകയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ ധാരാളമാണ്. നിര്‍ബന്ധിത സംഘടനാ പ്രവര്‍ത്തനം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കുന്നതുമുതല്‍ എസ്.എഫ്.ഐ നേതാക്കളില്‍ നിന്ന് മാനസികമായും ശാരീരികമായും വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്നത് ക്രൂരമായ പീഡനമുറകളാണ്. ആണ്‍ പെണ്‍ ഭേദമില്ലാതെയുള്ള
ഇന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ വന്‍സംഘര്‍ഷം. രാവിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ സഹപാഠിയെ മര്‍ദിച്ചത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ നെഞ്ചില്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഖില്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. തൊട്ടുപിന്നാലെ വിദ്യാര്‍ഥികള്‍ സംഘടിച്ച് എസ്എഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി.

വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഈ ഘട്ടത്തിലൊന്നും പൊലീസോ അധ്യാപകരോ പ്രിന്‍സിപ്പലോ ഇടപെട്ടില്ല. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ മാധ്യമങ്ങളെ ക്യാംപസില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്‌ഐ ഭാരവാഹികള്‍ രംഗത്തുവന്നു. മാധ്യമങ്ങള്‍ പിന്തിരിയാതിരുന്നതോടെ പ്രിന്‍സിപ്പലിനെ സ്ഥലത്തെത്തിച്ച് ഇതേ ആവശ്യം ആവര്‍ത്തിച്ചു. വിദ്യാര്‍ഥി സംഘര്‍ഷമോ ഒരാള്‍ക്ക് കുത്തേറ്റതോ താന്‍ അറിഞ്ഞില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രിന്‍സിപ്പലിന്റെ മറുപടി. യൂണിവേഴ്‌സിറ്റി കോളജില്‍ വര്‍ഷങ്ങളായി നടക്കുന്ന എസ്എഫ്‌ഐ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരില്‍ തുടങ്ങിയ മര്‍ദ്ദനമാണ് ഇന്നും തുടര്‍ന്നത്. ഇനിയും ഇത് സഹിക്കാനാവില്ലെന്നും പെണ്‍കുട്ടികളടക്കമുള്ളവര്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് സിപിഎം എസ്എഫ്ഐയെ ഉപയോഗിച്ച് നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഇരയാകുന്നത് സാധാരണക്കാരായ വിദ്യാര്‍ഥികളാണെന്നുതാണ് വസ്തുത. പഠനം മാത്രം മുന്നില്‍ കണ്ട് കലാലയങ്ങളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടി വരുന്ന വിദ്യാര്‍ഥികളെ എസ്എഫ്ഐ രാഷ്ട്രീയ പരിപാടികളുടെ വിജയത്തിനായി ഉപയോഗിക്കുന്നത് നിത്യസംഭവമാണ്. ക്യാമ്പസ്സിലെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന എസ്എഫ്ഐ ക്രിമിനലുകളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത വിദ്യാര്‍ഥികളുടെയും നേര്‍ക്ക് വ്യാപകമായ അക്രമങ്ങളാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടത്തുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനയിലെ ചിലര്‍ എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു.

വര്‍ഷങ്ങളായി റീ അഡ്മിഷന്‍ നല്‍കി ക്യാമ്പസ്സിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി പാര്‍ട്ടി ഗുണ്ടകളായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാക്കിയാണ് സിപിഎം ഇവരെ ഉപയോഗിക്കുന്നത്. എകെജി സെന്ററില്‍ നിന്നും നല്ലൊരു തുക ഇവര്‍ക്ക് കിട്ടുന്നുമുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ഉപദ്രവിച്ചവരെ ഭരണകൂടത്തിന്റെ ഒത്താശയോടെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് ഉദ്യോഗസ്ഥരും സ്വീകരിച്ചത്. പോലീസുകാരെ അക്രമിച്ചതുള്‍പ്പെടെ 21ഓളം കേസുകളിലെ പ്രതിയായ യൂണിറ്റ് പ്രസിഡന്റ് നിസാം എന്ന കൊടുംക്രിമിനലിന്റെ അക്രമങ്ങള്‍ ക്യാമ്പസിന് പുറത്തേക്കും ഉണ്ടാകുന്നുണ്ട് എന്നത് ഏറെ ഭീതിതമാണ്.