സി പി എം കള്ളവോട്ടിനെതിരെ യുഡി എഫ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, April 27, 2019

Ramesh-Chennithala

സിപിഎമ്മിന്‍റെ കള്ളവോട്ടിനെതിരെ യുഡിഎഫ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഉദ്യോഗസ്ഥരും ഈ അട്ടിമറിക്ക് കൂട്ടു നിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സി പി എം ശക്തി കേന്ദ്രങ്ങളിലും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിന്‍റെ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനഹിതം അട്ടിമറിക്കാന്‍ സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്യുകയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സി പിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം ഏതാണ്ട് 5000ത്തിലധികം കള്ളവോട്ടുകള്‍ സി പി എം ചെയ്തുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലും സി പിഎമ്മിന് ശക്തിയുള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സി പി എം നേതാക്കള്‍ക്കും, കള്ളവോട്ടിന് സഹായം നല്‍കിയ ഉദ്യേഗസ്ഥര്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ കോണ്‍ഗ്രസും യു ഡി എഫും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ സ്‌കൂളിലെ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ മറ്റ് വോട്ടു ചെയ്തത് മറ്റു ബൂത്തുകളില്‍ വോട്ടുള്ളവരാണ്. ഒരു സ്ത്രീ തന്നെ രണ്ട് തവണ ഇവിടെ വോട്ടു ചെയ്യന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. അതോടൊപ്പം വോട്ട് ചെയ്യാന്‍ വന്നവര്‍ക്ക് ഒരു സി പിഎം പ്രവര്‍ത്തകന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതും, വോട്ട് ചെയ്ത കഴിഞ്ഞ ശേഷം അവ തിരിച്ച് വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ നിരവധി കള്ളവോട്ടുകള്‍ ഇവിടെ ചെയ്തിട്ടുണ്ട്. വ്യാപകമായി നടന്ന് കള്ള വോട്ടിന്‍റെ ഉദാഹരണം മാത്രമാണിത്.

സി പിഎം ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ടുകള്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യു ഡി എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് തടയാന്‍ ആവശ്യമായ ഒന്നും പൊലീസിന്‍റെയും തിരഞ്ഞെടുപ്പ് അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായില്ലെന്ന് മാത്രമല്ല അതിനെ സഹായിക്കുന്ന നിലപാടാണ് ഉദ്യേഗസ്ഥര്‍ സ്വീകരിച്ചത്. നിഷ്പക്ഷമായ നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയെ വ്യാപകമായി സി പിഎം അട്ടമിറിക്കുകയും, ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ അതിന് കൂട്ട് നില്‍ക്കുകയുമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വളരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു കൊണ്ട് ഈ അട്ടമിറിക്കു കൂട്ട് നിന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.