ശബരിമലയിൽ സംഘപരിവാർ ശക്തികൾക്ക് ഇന്ധനം നൽകുന്നത് സംസ്ഥാന സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘർഷങ്ങൾ മുഖ്യമന്ത്രിയുടെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. കൊച്ചിയിൽ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
വർഗീയത ആളിക്കത്തിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ശബരിമലയിൽ വിശ്വാസസംരക്ഷണത്തിന് സാമാധാന പരമായ മാർഗങ്ങളിലൂടെ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പൊതുവായ വിഷയങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ, നേതാക്കളായ കെ.എം.മാണി, എം.കെ.മുനീർ, കെ.വി.തോമസ് എം പി, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ, ജി.ദേവരാജൻ, എം.ഓ ജോൺ, ടി.ജെ.വിനോദ് തുടങ്ങിയവരും സംസാരിച്ചു.