തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയതിനോടൊപ്പം എല്‍ഡിഎഫിൽ നിന്നും ബിജെപി യിൽ നിന്നും ഓരോ സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ ഒമ്പത് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് തുടങ്ങി 20 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
35 വർഷത്തെ ബിജെപി കുത്തക തകർത്ത് ബദിയടുക്ക 14-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡില്‍ എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് ചിറയിൽ 141 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.
ആലുവ നഗരസഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിദ്യാ ബിജു 58 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി കവിത എൻകെ 125 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി പി ഉമാദേവി 110 വോട്ടുകൾ നേടി. 574 വോട്ടർമാരുള്ള വാർഡിൽ 403 പേർ വോട്ട് ചെയ്തു. 26 അംഗ കൗൺസിലിൽ കോൺഗ്രസിന് 13 അംഗങ്ങൾ ഉണ്ട്. വാർഡ് കൗൺസിലർ ആയിരുന്ന ജെബി മേത്തർ രാജ്യസഭാംഗം ആയതിനെതുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപിയുടെ വിജയം.
കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. പള്ളിക്കര പഞ്ചായത്തിലെ 19-ാം വാർഡ് യുഡിഎഫ് നിലനിർത്തി. ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡ് ബിജെപിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ശ്യാമപ്രസാദാണ് വിജയിച്ചത്. കുമ്പള പഞ്ചായത്ത് 14-ാം വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി എസ് അനിൽകുമാർ വിജയിച്ചു. കാള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സണ്ണി അബ്രഹാം ജയിച്ചു. പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീറ അബാസ് വിജയിച്ചു. 831 വോട്ടുകള്‍ നേടിയാണ് സമീറ ജയിച്ചത്.
മലപ്പുറത്ത് മഞ്ചേരി നഗരസഭ കിഴക്കേത്തല വാർഡ് യുഡിഎഫ് നിലനിർത്തി. 155 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി പരേറ്റ മുജീബ് റഹ്മാൻ വിജയിച്ചത്. എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തിയത് എൽഡിഎഫിന് തിരിച്ചടിയായി. വാർഡിലെ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം നഗരസഭ 11- ാം വാർഡായ മൂന്നാംപടി എൽഡിഎഫ് നിലനിർത്തി. 71 വോട്ടിന് സിപിഎം സ്ഥാനാർത്ഥി കെ.എം വി ജലക്ഷ്മി ടീച്ചർ വിജയിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ മുസ്ലീം ലീഗ് നിലനിർത്തി. 2007 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ലീഗിലെ സി.ടി അയ്യപ്പൻ വിജയിച്ചു. ലീഗ് അംഗം കെ.പി രമേശിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
തൃശൂർ ചേലക്കര കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ഒ പ്രേമലതയാണ് 35 വോട്ടിന് വിജയിച്ചത്. എൽഡിഎഫ് പ്രതിനിധി ടി.ബി രാധ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊല്ലത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ആലുമ്മൂട് വാർഡ് ബിജെപി നിലനിർത്തി. ശ്രീജിത്ത് ജെ 21 വോട്ടുകൾ വിജയിച്ചു. ഇവിടെ ഭരണമാറ്റത്തിന് സാധ്യതയുണ്ട്. നിലവിൽ ഭരിക്കുന്നത് എൽഡിഎഫാണ്. യുഡിഎഫ് , ബിജെപി അംഗങ്ങൾ സ്വതന്ത്രയെ പിന്തുണച്ചാൽ ഭരണമാറ്റം ഉണ്ടാകും. ചവറ ഗ്രാമപഞ്ചായത്ത് കൊറ്റൻകുളങ്ങര വാർഡ് യുഡിഎഫ് നിലനിർത്തി. ആർഎസ്പി സ്ഥാനാർത്ഥി അംബികാ ദേവി 123 വോട്ടുകൾ വിജയിച്ചു.
കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് 5 ൽ എൽഡിഎഫിന് ജയം. സിപിഎം സ്ഥാനാർഥി ഷീബ പുൽപ്പാണ്ടി 448 വോട്ടിന് വിജയിച്ചു.
ഇടുക്കി രാജകുമാരി പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിമല ദേവി വിജയിച്ചു.കൂറുമാറ്റ നിരോധന നിയമം പ്രകാരം മുൻ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആലുവ നഗരസഭ 22- ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസിലെ വിദ്യ ബിജു 43 വോട്ടുകൾക്കാണ് വിജയിച്ചത്. ജെ.ബി മേത്തർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോട്ടയം ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീതാ രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന മിനു മനോജ് സർക്കാർ ജോലി കിട്ടിയതിനെ തുടന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫ്-11, യുഡിഎഫ്-7, ബിജെപി-2 എന്നിങ്ങനെയായിരുന്നു മുമ്പുണ്ടായിരുന്ന സീറ്റ് നില. ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തതോടെ എൽഡിഎഫ്-10, യുഡിഎഫ്-9, ബിജെപി-1 എന്നായി നിലവിലെ സീറ്റ് നില.