സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് 2 പെട്ടികള്‍ കാറിലേക്ക് മാറ്റി ? ദുരൂഹത

Jaihind Webdesk
Friday, June 4, 2021

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് രണ്ട് പെട്ടികള്‍ മാറ്റിയിരുന്നുവെന്നും ഈ പെട്ടികളില്‍ എന്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജി ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിജെപി ഹെലികോപ്റ്റര്‍ നല്‍കിയത്. ഈ ഹെലികോപ്റ്ററില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രന്‍ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു. അന്നേ ഈ ബാഗുകള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സോജി ആരോപിച്ചു.

കൊടകര കുഴല്‍പ്പണ ക്കേസില്‍ കെ സുരേന്ദ്രന് നേരെയും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഈ പെട്ടികളില്‍ എന്തായിരുന്നുവെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ബാഗിലെന്തായിരുന്നു എന്നത് വിശദീകരിക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ടെന്നും അദ്ദേഹം മറുപടി നല്‍കണമെന്നും ദുരൂഹതമാറ്റണമെന്നും സോജി ആവശ്യപ്പെട്ടു.