വയനാട്ടില്‍ കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം; പ്രജീഷ് അരിഞ്ഞ പുല്ലും സ്ഥലത്തെത്തിയ ജീപ്പും ഇപ്പോഴും റോഡരികില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍

 

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തിരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും വെറ്ററിനറി ടീമും സജ്ജമാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ആദ്യഘട്ടത്തില്‍ ഇറങ്ങുകയെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായുള്ള ഉത്തരവിറങ്ങിയ ഉടന്‍ തന്നെ അതിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം. ഉത്തരവിറങ്ങിയാല്‍ മയക്കുവെടിവെക്കുന്ന ആര്‍ആര്‍ടി സംഘം വാകേരിയിലേക്ക് പോകും. കടുവയെ കണ്ടെത്തുന്നതിനായി സ്ഥലത്ത് നേരത്തെ ക്യാമറ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു. കടുവയുടെ കാൽപ്പാടുകൾ നോക്കിയാണിപ്പോള്‍ തിരച്ചില്‍ നടക്കുന്നത്.

പശുക്കള്‍ക്ക് വേണ്ടി പുല്ല് അരിയാന്‍ പോയതായിരുന്നു പ്രജീഷ് ഇന്നലെ. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപം ഇപ്പോഴും പുല്ല് കൂട്ടിയിട്ടുണ്ട്. കൂട്ടിയിട്ട പുല്ലിന് സമീപം അത് കൊണ്ടുപോകാനായി എടുത്ത ചാക്കും അരിവാളുമുണ്ട്. സ്ഥലത്തേക്ക് പ്രജീഷ് ഓടിച്ചുവന്ന ജീപ്പും റോഡരികില്‍ തന്നെ കിടക്കുന്നുണ്ട്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. നരഭോജി കടുവയാണിതെന്നും അതിനാല്‍ അടിയന്തരമായി വെടിവെച്ച് പിടികൂടിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പ്രജീഷിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അതിനുശേഷമാകും സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക.

Comments (0)
Add Comment