ചെക്ക് കേസ്: നാസിലിന് എതിരെ നിയമനടപടിക്ക് തുഷാര്‍ വെള്ളാപ്പള്ളി

Jaihind Webdesk
Wednesday, September 11, 2019

അജ്‍മാന്‍: നാസില്‍ അബ്‍ദുള്ളയ്‍ക്ക് എതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് ബിഡിജെഎസ്‍ നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തുഷാറിന് എതിരെയുള്ള വണ്ടിച്ചെക്ക് കേസ് അജ്‍മാന്‍ കോടതി തള്ളിയതിന് പിന്നാലെയാണ് തിരിച്ച് കേസ് കൊടുക്കാന്‍ തുഷാര്‍ തീരുമാനിച്ചത്. ഗൂഢാലോചന, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ് നല്‍കാന്‍ ഒരുങ്ങുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഒരു പറഞ്ഞു. ചെക്ക് നാസിലിന് നല്‍കിയത് മറ്റൊരാളാണെന്നും പരാതി നല്‍കിയ സാഹചര്യത്തില്‍ അത് വെളിപ്പെടുത്തുന്നില്ലെന്നും തുഷാര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

പരാതിക്കാരന് മതിയായ തെളിവുകള്‍ ഹാജാരാക്കാന്‍ കഴി‍ഞ്ഞില്ലെന്ന് കാണിച്ചാണ് കോടതി കേസ് റദ്ദ് ചെയ്‍തത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് പാസ്‍പോര്‍ട്ട് തിരികെ നല്‍കാനും കോടതി അനുവദിച്ചിരുന്നു. പത്തുവര്‍ഷം മുൻപ് ബിസിനസുമായി ബന്ധപ്പെട്ട് നടന്ന ചെക്ക് ഇടപാടിലാണ് അജ്‍മനിൽ വെച്ച് യുഎഇ പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്‍തത്. ദുബായ്‍ലേക്ക് തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തിയശേഷം തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കുകയായിരുന്നു.

തുഷാർ നൽകിയ പണത്തിൽ വിശ്വസിച്ച് പലർക്കും താൻ ചെക്കുകൾ നൽകിയെന്നും എന്നാൽ അക്കാരണത്താൽ തനിക്ക് ജയിലിൽ കിടക്കേണ്ടിവന്നെന്നും നാസിൽ കോടതിയില്‍ പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് പരാതിക്കാരന്‍ നാസില്‍ അബ്‍ദുള്ള ആറ് കോടിരൂപ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ തുഷാര്‍ മൂന്ന് കോടി രൂപയ്‍ക്ക് ഒത്തുതീര്‍പ്പിന് തയാറാണെന്നാണ് അറിയിച്ചത്. ഇത് പരാതിക്കാരന്‍ തള്ളിയതോടെ തുഷാര്‍ ദുബായ്‍ തന്നെ തുടരേണ്ടി വന്നു.

പ്രവാസി വ്യവസായി എം എ യൂസഫലി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിന്‍റെ ഫലമായി ഒന്നര ദിവസത്തെ ജയിൽ വാസത്തിനു ശേഷം തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി.

ചെക്ക് നാസിൽ മോഷ്‍ടിച്ചെടുത്തതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി വാദിച്ചെങ്കിലും ആ സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ്റെ മധ്യസ്ഥതയിൽ ഇരുവരും ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താനായില്ല. തുഷാര്‍ വെള്ളാപ്പള്ളിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥന നടത്തിയതും വിവാദമായിരുന്നു.