തൃശൂർ പൂരം: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം

 

തൃശൂർ: പൂരം അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്‍റെ പരാതിയിലാണ് തൃശൂർ പോലീസ് അന്വേഷണം നടത്തുന്നത്. സുമേഷിന്‍റെ മൊഴി തൃശൂർ എസിപി രേഖപ്പെടുത്തി.

ചടങ്ങുകൾ അലങ്കോലമായതിന്‍റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സേവാഭാരതിയുടെ ആംബുലൻസിന്‍റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ജോയിന്‍റ് ആർടിഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ടിരുന്ന മേഖലയിൽ ആംബുലൻസിൽ സുരേഷ് ഗോപി എത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്‍റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണു പ്രതിപക്ഷത്തിന്‍റെ ആരോപണം.

Comments (0)
Add Comment